ന്യൂഡല്‍ഹി: 18 മാസത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയിലേക്ക് പുതിയ അംബാസഡറെ അയക്കാൻ ചൈന. മുതിർന്ന ചൈനീസ് നയതന്ത്രജ്ഞനായ ഷു ഫെയ്ഹോങ്ങിനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
റിപ്പോർട്ടുകള്‍ അനുസരിച്ച് ജൂണ്‍ ആദ്യം ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുൻപോ മെയ് പകുതിയോടെയോ പുതിയ അംബാസഡർ സ്ഥാനമേറ്റെടുത്തേക്കും.
അംബാസഡർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഷു ഫെയ്‌ഹോങ് മുൻപ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദേശകാര്യ മന്ത്രാലയ കമ്മിറ്റി അംഗമായും വിദേശകാര്യ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ 2011 മുതല്‍ 2013 വരെ അഫ്ഗാനിസ്ഥാനിലും 2015 മുതല്‍ 2019 വരെ റൊമാനിയയിലും ചൈനയുടെ അംബാസഡറായിരുന്നു. ഇന്ത്യയിലെ മുൻ ചൈനീസ് അംബാസഡർ സണ്‍ വെയ്‌ഡോംഗ് 2022 ഒക്ടോബർ 26-നാണ് തന്റെ കാലാവധി പൂർത്തിയാക്കി മടങ്ങിയത്.
ഇന്ത്യയില്‍ ഒരു ചൈനീസ് അംബാസഡറെ നിയമിക്കുന്നതില്‍ അവസാനമായി ഒരു വർഷമോ അതില്‍ കൂടുതലോ ഇടവേളയുണ്ടായത് 1976-ലായിരുന്നു. നിയന്ത്രണരേഖയിലെ സൈനിക തർക്കങ്ങളും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും മൂലം വിള്ളല്‍ വീണ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകയാണ് പുതിയ അംബാസഡറെ അയക്കുന്നതിലൂടെ ചൈന ലക്ഷ്യമിടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ചൈനയുടെയോ ഇന്ത്യയുടെയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.