ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് നീന്തിയ വയോധികന് പാതിവഴിയില്‍ ദാരുണാന്ത്യം. ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് തമിഴ്നാട്ടിലെ ധനുഷ്കോടിയിലേക്ക് നടന്ന റിലേ നീന്തല്‍ മത്സരത്തില്‍ പങ്കാളിയായ ബെംഗളൂരു സ്വദേശിയായ ഗോപാല്‍ റാവുവിനാണ് ജീവൻ നഷ്ടമായത്.
ചൊവ്വാഴ്ച രാവിലെയാരംഭിച്ച നീന്തല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. പങ്കെടുത്ത 31 മത്സരാർഥികളില്‍ മൂന്നാമനായി വരിയില്‍ ഉണ്ടായിരുന്ന ഗോപാല്‍ റാവുവിന് ഇടയ്ക്കു വച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
റാവു ഉള്‍പ്പെടെയുള്ള നീന്തല്‍ താരങ്ങള്‍ ഏപ്രില്‍ 22ന് രാമേശ്വരത്ത് നിന്ന് തലൈമന്നാറിലേക്ക് ബോട്ടില്‍ പുറപ്പെട്ട് ചൊവ്വാഴ്ച പുലർച്ചെ നീന്തല്‍ ആരംഭിക്കുകയായിരുന്നു.
മത്സരത്തിനിടെ അസ്വസ്ഥതയുണ്ടായ റാവു ഇതേക്കുറിച്ച് അറിയിച്ചതോടെ മത്സരാർഥികളെ അനുഗമിച്ച ഒരു ബോട്ടിലേക്ക് സംഘാടകർ കയറ്റി. ബോട്ടില്‍ ഇയാളെ പരിശോധിച്ച മെഡിക്കല്‍ സംഘം മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ മറ്റ് നീന്തല്‍ താരങ്ങള്‍ പരിപാടി റദ്ദാക്കി ബോട്ടില്‍ ധനുഷ്കോടി ദ്വീപിലെത്തി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാമേശ്വരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ രാമേശ്വരം ടൗണ്‍ പൊലീസ് കേസെടുത്തു. നീന്തല്‍ക്കാർക്ക് പരിപാടിക്ക് ആവശ്യമായ എല്ലാ അനുമതിയും ഇന്ത്യൻ, ശ്രീലങ്കൻ സർക്കാരുകളില്‍ നിന്ന് ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.