ആം ആദ്മി പാർട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തതല്ലെന്ന് ഇ ഡി. ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയാണ് ചെയ്തത്.
13 മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്ന് ഇ ഡി അറിയിച്ചു. അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തുവെന്ന് ആം ആദ്മി പാർട്ടി പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇ ഡി വിശദീകരണം. ദില്ലി വഖഫ് ബോർഡുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ചോദ്യം ചെയ്തത്. അതേസമയം സുപ്രീംകോടതി നിർദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്ന് അമാനത്തുള്ള ഖാൻ പറഞ്ഞു. മൊഴിയെടുത്ത ശേഷം വിട്ടയച്ചു. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
2018 – 2022 കാലയളവില്‍ വഖഫ് ബോർഡ് ചെയർമാനായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് ഓഖ്ല എംഎല്‍എക്കെതിരെ കേസെടുത്തിരുന്നത്. വഖഫ് ഭൂമി മറിച്ച് വിറ്റതടക്കമുള്ള അനധികൃത ഇടപാടുകളില്‍ സിബിഐയും അന്വേഷണം നടത്തുകയാണ്. അമാനത്തുള്ള ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. സഞ്ജയ് സിങ് അടക്കമുള്ള പ്രധാന നേതാക്കള്‍ അമാനത്തുള്ള ഖാന്റെ വീട്ടിലെത്തി. ഏകാധിപതിയുടെ വേട്ടയാടലെന്ന് അറസ്റ്റിനെ വിമർശിച്ച് ആം ആദ്മി പാർട്ടി രംഗത്ത് വന്നിരുന്നു.