ഡല്‍ഹി: മുതിർന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവുവും ലളിതയും അടക്കം 29 പേര്‍ ഛത്തിസ്ഗഢിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
കാംഗോർ ജില്ലയിലെ ഏറ്റുമുട്ടലില്‍ രണ്ടു സേനാംഗങ്ങള്‍ക്കു പരുക്കേറ്റു. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന നേതാവാണ് ശങ്കർ റാവു. സിപിഐ മാവോയിസ്റ്റിന്റെ നോർത്ത് ബസ്തർ ഡിവിഷൻ – ഡിവിഷനല്‍ കമ്മിറ്റി അംഗങ്ങളാണ് കൊല്ലപ്പെട്ട ശങ്കർ റാവുവും ലളിതയും. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.ഛത്തീസ്ഗഡില്‍ വെള്ളിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.
ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മാവോയിസ്റ്റ് ഭീഷണി നേരിടാനായി പ്രത്യേകം രൂപീകരിച്ച ഡിസ്ട്രിക്‌ട് റിസർവ് ഗാർഡും ബിഎസ്‌എഫും സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്.
നിരന്തര ഏറ്റുമുട്ടലുകളാണ് സംസ്ഥാനത്ത് നടക്കുന്നത്. കഴിഞ്ഞ മാസം ജില്ലയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. അന്നും തോക്കുകളും മറ്റ് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. കാംഗറില്‍ ഫെബ്രുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലും നേര്‍ക്കുനേര്‍ പോര് നടന്നിരുന്നു.