കരുവന്നൂർ കേസില്‍ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് കൈമാറാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
നിക്ഷേപകരില്‍ ഒരാള്‍ നല്‍കിയ ഹർജിയിലാണ് പി എം എല്‍ എ കോടതിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 108 കോടി രൂപയുടെ സ്വത്തുക്കള്‍ നിക്ഷേപകർക്ക് നല്‍കുന്നതില്‍ എതിർപ്പില്ലെന്ന് കോടതിയെ അറിയിച്ചത്.
പി എം എല്‍ എ നിയമത്തിലെ പുതിയ ഭേദഗതിയില്‍ സ്വത്തുക്കള്‍ നിക്ഷേപകർക്ക് നല്‍കുന്ന കാര്യം അനുവദിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കള്‍ നിക്ഷേപകർക്ക് നല്‍കുന്നതില്‍ എതിർപ്പില്ലെന്ന് കാണിച്ചു കൊണ്ടുള്ള സത്യവാങ്മൂലം കോടതിയില്‍ സമർപ്പിക്കുകയും ചെയ്തു.
കരുവന്നൂർ കേസുമായി ബന്ധപ്പെട്ട 54 പ്രതികളില്‍ നിന്നായി 108 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും സ്വത്തുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയിട്ടുള്ളത്. 300 കോടിയോളം രൂപയുടെ നഷ്ടമാണ് ബാങ്കിന് സംഭവിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കരുവന്നൂർ ബാങ്കില്‍ പണം നിക്ഷേപിച്ച പലർക്കും അവരുടെ പണം തിരികെ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നല്‍കുന്ന കാര്യം പി എം എല്‍ എ നിയമത്തിലെ പുതിയ ഭേദഗതിയില്‍ അനുവദിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയാണ് എൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം.