തിരുവനന്തപുരം: തൃശൂരില്‍ മത്സരം ബി ജെ പിയും എല്‍ ഡി എഫും തമ്മിലാണെന്നും കെ മുരളീധരന്‍ മൂന്നാമത് എത്തുമെന്നും പത്മജ വേണുഗോപാല്‍.
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകും. കോണ്‍ഗ്രസുകാർക്കെതിരെ മുരളീധരൻ തന്നെ രംഗത്തെത്തും. ഫലം വന്നതിന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയിലെത്തുമെന്നും പത്മജ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.
ചെറുപ്പക്കാരും സ്ത്രീകളുമാണ് ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രസില്‍ 50 കഴിഞ്ഞവരാണ് യൂത്ത്. ചെറുപ്പക്കാരുടെ ആവേശം കാണുമ്ബോള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് കിട്ടുമെന്ന് തോന്നും. ബിജെപി ഒരു വർഗീയ പാർട്ടിയാണെന്ന് തോന്നിയിട്ടില്ല. വർഗീയ പാർട്ടിയാണെങ്കില്‍ അനില്‍ ആന്റണിയും എപി അബ്ദുള്ളക്കുട്ടിയുമൊന്നും വരില്ലല്ലോ. ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടിലും വികസനം വരണം എന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍. അങ്ങനെ ആലോചിക്കുമ്ബോള്‍ മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണ്. എത്ര സീറ്റുമെന്ന് പറയാനാകില്ല, പക്ഷേ താമര വിരിയും. മാത്രമല്ല എല്‍ഡിഎഫിന് എതിരായൊരു വികാരം ഉണ്ടിവിടെ. അത് ആർക്കാണ് ഗുണം ചെയ്യുകയെന്ന് മാത്രം നോക്കിയാല്‍ മതി.
തൃശൂരില്‍ സുരേഷ് ഗോപി വർഷങ്ങളായി പ്രവർത്തിക്കുന്നു. കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പോയെക്കും. ബി ജെ പിയുടെ പ്രധാന എതിരാളി എല്‍ ഡി എഫ് ആണ്. കെ മുരളീധരൻ എന്നെ പറയുന്നത് കാര്യമാക്കുന്നില്ല. ജൂണ്‍ നാലിന് ശേഷം അദ്ദേഹം എന്ത് പറയും എന്നതാണ് ഞാൻ നോക്കുന്നത്. അന്ന് എനിക്ക് എതിരെ ആയിരിക്കില്ല, അവിടുത്തെ കോണ്‍ഗ്രസുകാർക്കെതിരെ ആയിരിക്കും അദ്ദേഹം പ്രതികരിക്കുക. ആ രീതിയിലുള്ള പ്രവർത്തനമാണ് അവിടെ കോണ്‍ഗ്രസുകാർ നടത്തുന്നത്. എന്നെ ദ്രോഹിച്ചവർ മുഴുവൻ അവിടെ ഉണ്ട്. എന്നാല്‍ എന്നെ സഹായിച്ചവരെ കണ്ടതുമില്ല.
എല്ലാവരും പറഞ്ഞത് പത്മജ ബിജെപിയില്‍ പോയതുകൊണ്ടാണ് കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിച്ചതെന്നാണ്. അങ്ങനെയല്ല, ഞാൻ പാർട്ടി മാറുന്നതിന് ഒരു മാസം മുൻപ് മുരളീധരനോട് തൃശൂരില്‍ മത്സരിപ്പിക്കാൻ ചിലർ ആവശ്യപ്പെട്ടിരുന്നു. അന്ന് ഞാൻ അദ്ദേഹത്തെ വിളിച്ച് ഇവിടെ വരരുതെന്നും പലരും ചതിക്കുമെന്നും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മറുപടി ഇല്ല ഞാൻ ഒരിക്കലും അവിടെ മത്സരിക്കില്ലെന്നായിരുന്നു.
ഒരു നേതാവിന് വയനാട്ടില്‍ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി വന്നതോടെ അദ്ദേഹത്തിന്റെ അവസരം പോയി. അങ്ങനെ അദ്ദേഹത്തിന് ആലപ്പുഴ വന്ന് നില്‍ക്കുമ്ബോള്‍ ഇവിടെ ഒരു മുസ്ലീമിനെ മത്സരിപ്പിക്കണമായിരുന്നു. അങ്ങനെ വടകര ഒരു മുസ്ലീമിനെ നിർത്തി, മുരളീധരനെ തൃശൂരില്‍ മത്സരിപ്പിച്ചു.
അച്ഛൻ എല്ലാ രാഷ്ട്രീയ അടവും എടുക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ കൂടെ നിന്നിട്ടല്ലേ ഞാനിതൊക്കെ പഠിച്ചത്. അദ്ദേഹത്തിന്റ മനസ് എനിക്ക് അറിയാം. തൃശൂരില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പല നേതാക്കളും ബിജെപിയിലെത്തും’, പത്മജ പറഞ്ഞു.