അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് കല്ലേറില്‍ പരിക്ക്. വിജയവാഡയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ‘ബസ് യാത്ര’ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
മുഖ്യമന്ത്രിയുടെ നെറ്റിയിലാണ് പരിക്കേറ്റതെന്നും ഉടൻ തന്നെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയെന്നുമാണ് റിപ്പോർട്ട്. ഇടതുപുരികത്തിന് മുകളിലായാണ് മുറിവേറ്റത്.
ആക്രമണത്തിന് പിന്നില്‍ ടിഡിപി പ്രവർത്തകരാണെന്ന് വൈഎസ്‌ആർ കോണ്‍ഗ്രസ് ആരോപിച്ചു. ആള്‍ക്കൂട്ടത്തില്‍ നിന്ന് കല്ലെറിയുകയായിരുന്നുവെന്നാണ് വിവരം. വിജയവാഡയിലെ അജിത് സിംഗ് നഗറില്‍ റാലിയെത്തിയപ്പോഴായിരുന്നു ആക്രമണം. വിജയവാഡ വെസ്റ്റില്‍ നിന്നുള്ള ജനപ്രതിനിധി വെള്ളാംപള്ളി ശ്രീനിവാസിനും കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. ജഗന് സമീപമായിരുന്നു ശ്രീനിവാസും നിന്നിരുന്നത്. ഇദ്ദേഹത്തിന്റെ ഇടത് കണ്ണിലാണ് പരിക്കേറ്റത്. മുറിവില്‍ മരുന്ന് വച്ചതിന് ശേഷം മുഖ്യമന്ത്രിയടങ്ങുന്ന സംഘം ബസ് യാത്ര തുടർന്നു.