ഡല്‍ഹി: ഓണ്‍ലൈൻ ചൂതാട്ടങ്ങള്‍ക്കും മറ്റ് ഇന്റർനെറ്റ് തട്ടിപ്പുകള്‍ക്കുമടക്കം കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുള്ള ഇന്ത്യയില്‍ ഗെയിമിങ് മേഖലയ്ക്ക് ഒരു നിയന്ത്രണവുമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഏഴ് ഗെയിമർമാരുമായും കണ്ടന്റ് ക്രിയേറ്റർമാരുമായുള്ള സംവാദത്തിന് ശേഷമാണ് പ്രധാനന്ത്രിയുടെ പ്രതികരണം. സംവാദത്തില്‍ ഇന്ത്യയിലെ ഗെയിമിംഗിന്റെ വളർച്ചയെക്കുറിച്ച് ചർച്ച ചെയ്ത പ്രധാനമന്ത്രി അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു. രാജ്യത്ത് ഗെയിമിംഗ് വ്യവസായത്തിന് നിയന്ത്രണം ആവശ്യമില്ലെന്ന് പ്രധാനമന്ത്രി തന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്തിറക്കിയ വീഡിയോയില്‍ വ്യക്തമാക്കി.
“നിയന്ത്രിക്കുക എന്നത് ശരിയായ വാക്ക് ആയിരിക്കില്ല. കാരണം, ഇടപെടുന്നത് സർക്കാരിന്റെ സ്വഭാവമാണ്. രണ്ട് കാര്യങ്ങളുണ്ട് – ഒന്നുകില്‍ നിങ്ങള്‍ നിയമത്തിന് കീഴില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ ശ്രമിക്കുക അല്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അത് മനസിലാക്കാനും വാർത്തെടുക്കാനും ശ്രമിക്കുകയും സംഘടിതവും നിയമപരവുമായ ഘടനയ്ക്ക് കീഴില്‍ കൊണ്ടുവന്ന് അതിന്റെ പ്രശസ്തി ഉയർത്താൻ ശ്രമിക്കുക” ഗെയിമിംഗ് മേഖലയ്ക്ക് എന്തെങ്കിലും നിയന്ത്രണം ആവശ്യമുണ്ടോ എന്ന് ചോദിച്ച ഗെയിമർമാരിലൊരാളായ നമൻ മാത്തൂരിന്റെ ചോദ്യത്തിന് മറുപടിയായി മോദി പറഞ്ഞു:
“2047 ഓടെ, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളുടെ ജീവിതത്തില്‍ വലിയ വികാസം സംഭവിക്കുന്ന ഒരു തലത്തിലേക്ക് രാജ്യത്തെ ഉയർത്താനാണ് എന്റെ ശ്രമം. നമ്മുടെ ജീവിതം കടലാസില്‍ കുടുങ്ങിക്കിടക്കുകയാണ്. സർക്കാരിനെ ആവശ്യമുള്ളത് പാവപ്പെട്ടവർക്കാണ്, പ്രയാസകരമായ സമയങ്ങളില്‍ സർക്കാർ അവരോടൊപ്പം ഉണ്ടായിരിക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു:
നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമിംഗും, ഓണ്‍ലൈൻ ചൂതാട്ടവും തമ്മില്‍ വേർതിരിച്ചറിയാൻ സർക്കാർ ഏജൻസികളുടെ ആവശ്യമുണ്ടെന്ന് മറ്റൊരു ഗെയിമർ അനിമേഷ് അഗർവാള്‍ നിർദ്ദേശിച്ചപ്പോള്‍ പ്രധാനമന്ത്രി ആവർത്തിച്ചു: “നിയന്ത്രണങ്ങളുടെ ആവശ്യമില്ല. അത് [ഗെയിമിംഗ് വ്യവസായം] സ്വതന്ത്രമായി തുടരണം, അപ്പോള്‍ മാത്രമേ അത് മികച്ചതാകുകയുള്ളൂ”.
ഗെയിമർമാരുടെ സംഘത്തോട് അവരുടെ ആശങ്കകള്‍ തന്റെ ഓഫീസിലേക്ക് ഇമെയില്‍ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അദ്ദേഹത്തിന്റേയും ബിജെപിയുടെയും സോഷ്യല്‍ മീഡിയ ഹാൻഡിലുകളില്‍ ഇന്നാണ് എത്തിയത്.