ന്യൂഡൽഹി/തിരുവനന്തപുരം ∙ കേരളത്തിന്റെ കടമെടുപ്പു പരിധി കൂട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര–സംസ്ഥാന ഉദ്യോഗസ്ഥതല ചർച്ച രണ്ടാം വട്ടവും പരാജയപ്പെട്ടതോടെ സംസ്ഥാന സർക്കാർ സാമ്പത്തിക വർഷാവസാനം ഗുരുതര പ്രതിസന്ധിയിലേക്ക്.
കഴിഞ്ഞദിവസം കേന്ദ്രം അനുമതി നൽകിയ 13,608 കോടി രൂപ പോലും സമയബന്ധിതമായി കടമെടുക്കാനാകുമോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് ആശങ്കയുണ്ട്. ഇതിൽ 4866 കോടി വൈദ്യുതി വിതരണ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതിനാൽ കടമെടുക്കാൻ കഴിയുന്ന തുകയാണ്. കേന്ദ്ര ഊർജ മന്ത്രാലയത്തിൽ കിടക്കുന്ന ഈ ഫയൽ ഇനി ധനമന്ത്രാലയത്തിലെത്തി തീരുമാനമെടുത്ത് റിസർവ് ബാങ്കിനെ അറിയിക്കുകയെന്ന നടപടിക്രമം ബാക്കിയാണ്.