മാലെ: മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസു ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. മെയ് 10 ന് ശേഷം ഇന്ത്യൻ സൈനികർ ദ്വീപിൽ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ യുണിഫോമിലോ സിവിലിയൻ വേഷത്തിലോ മെയ് 10 ന് ശേഷം ഇന്ത്യൻ സൈനികർ മാലദ്വീപിൽ ഉണ്ടാകില്ല. ഒരുതരത്തിലുള്ള വേഷത്തിലും ഇന്ത്യൻ സൈനികർ ദ്വീപ് രാജ്യത്തിൽ ഉണ്ടാകില്ല. ഇത് ആത്മവിശ്വാസത്തോടെയാണ് ഞാൻ പ്രസ്താവിക്കുന്നത്’, മുയിസുവിനെ ഉദ്ധരിച്ച് ഒരു പ്രാദേശിക പോർട്ടൽ റിപ്പോർട്ട്.
ചൈനയിൽ നിന്ന് സൈനിക സഹായം ലഭ്യമാക്കാൻ കരാർ ഒപ്പിട്ട ദിവസമാണ് മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവന വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ‘ നിലവിലെ സാഹചര്യം വളച്ചൊടിക്കാൻ ചിലർ കുപ്രചാരണം നടത്തുകയാണെന്ന് മുയിസു കുറ്റപ്പെടുത്തി. ഇന്ത്യൻ സൈനികർ ദ്വീപ് വിടുന്നില്ലെന്നും അവർ യൂണിഫോമിലല്ലാതെ ദ്വീപിൽ തുടരുമെന്നും മറ്റും പ്രചരിപ്പിക്കുന്നു. ആളുകളുടെ മനസ്സിൽ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണം പാടില്ല’, മുയിസു പറഞ്ഞു. മാലദ്വീപിലെ മൂന്നു വ്യോമ താവളങ്ങളിൽ ഒന്നിന്റെ ചുമതലയേറ്റെടുക്കാൻ ഫെബ്രുവരി 28 ന് ഒരു ഇന്ത്യൻ സംഘം ദ്വീപിൽ എത്തിയിരുന്നു. മാർച്ച് 10 ന് സൈനികരെ പിൻവലിക്കാമെന്ന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരിക്കെയാണ് പുതിയ സംഘം എത്തിയത്. ഇവർ യൂണിഫോം ധരിച്ചിട്ടില്ലെങ്കിലും യഥാർഥത്തിൽ സൈനിക ഉദ്യോഗസ്ഥർ ആണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതിനാണ് മുയിസു മറുപടി പറഞ്ഞച്. മാർച്ച് 10 ന് മുമ്പ് ആദ്യ സംഘം ഇന്ത്യൻ സൈനികരെ മടക്കി അയയ്ക്കുമെന്ന് ഫെബ്രുവരി 5 ന് പാർലമെന്റിൽ നടത്തിയ കന്നി പ്രസംഗത്തിൽ മൊഹമ്മദ് മുയിസു അറിയിച്ചിരുന്നു. 88 ഇന്ത്യൻ സൈനികരാണ് ഇപ്പോൾ മാലദ്വീപിൽ ഉള്ളത്. രോഗികളെ അടിയന്തര സാഹചര്യങ്ങളിൽ ചികിത്സയ്ക്കായി ഒഴിപ്പിക്കുക, മറ്റുമാനുഷിക സഹായങ്ങൾ ഒരുക്കുക എന്നിവയാണ് സൈനികരുടെ ചുമതലകൾ. എന്നാൽ, രോഗികളെ അടിയന്തരമായി ഒഴിപ്പിക്കുന്നതിനും മറ്റും വിമാനങ്ങൾ പറത്താൻ ശ്രീലങ്കയുമായി മാലദ്വീപ് കഴിഞ്ഞാഴ്ച ധാരണയിലെത്തി എന്നാണ് റിപ്പോർട്ടുകൾ,. അതായത് ഒരു തരത്തിലും ഇന്ത്യൻ സൈനികരെ ദ്വീപിൽ തുടരാൻ അനുവദിക്കുകയില്ലെന്ന് ചുരുക്കം. യഥാർഥ സ്വാതന്ത്ര്യം കൈവരിക്കുന്നതിനാണ് മുന്തിയ പരിഗണന എന്നും, ദക്ഷിണ സമുദ്രമേഖല തിരിച്ചുപിടിക്കാൻ ഇന്ത്യൻ സൈനികരെ പുറത്താക്കേണ്ടത് ആവശ്യമാണെന്നും മാലദ്വീപ് പ്രസിഡന്റ് പറഞ്ഞിരുന്നു.