ഷിംല: ഹിമാചല്‍പ്രദേശില്‍ ബി.ജെ.പിയോടൊപ്പം ചേർന്നു കോണ്‍ഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയവർക്കെതിരെ നടപടി.
ആറ് കോണ്‍ഗ്രസ് വിമത എം.എല്‍.എ മാരെ അയോഗ്യരാക്കി.രജീന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാല്‍, ദേവീന്ദർ കുമാർ ഭൂട്ടൂ, രവി താക്കൂർ, ചേതന്യ ശർമ എന്നിവരാണ് അയോഗ്യരായ എം.എല്‍.എമാർ.സ്പീക്കറാണ് നടപടി എടുത്തത്.
ബി.ജെ.പി ഭരിക്കുന്ന ഹരിയാനയില്‍ ഇന്നലെ രാത്രി തങ്ങിയ ശേഷം നിയമസഭയിലെത്തിയ ആറ് എം.എല്‍.എമാരെ ബി.ജെ.പി കയ്യടിച്ച് അഭിനന്ദിച്ചിരുന്നു. ”കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച ആറ് എം.എല്‍.എമാര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നു” സ്പീക്കർ കുല്‍ദീപ് സിംഗ് പതാനിയ അറിയിച്ചു. കേവലം 25 എംഎല്‍എമാരുള്ള ബിജെപി ഹിമാചല്‍ പ്രദേശ് സർക്കാരിനെ അട്ടിമറിക്കാൻ ഓവർടൈം പ്രവർത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എം.എല്‍.എമാര്‍ക്ക് ഭരണകക്ഷിയില്‍ വിശ്വാസമില്ലെന്ന് ബി.ജെ.പി വിലയിരുത്തി. അയോഗ്യരാക്കപ്പെട്ട ആറ് എം.എല്‍.എമാരെ ഒഴിവാക്കിയാല്‍ 62 അംഗ സഭയില്‍ കോണ്‍ഗ്രസിന് 34 എം.എല്‍.എമാരാണുള്ളത്.കോണ്‍ഗ്രസിനെ പിന്തുണച്ച മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തിരുന്നു.