സിദ്ധാർഥിനെ കോളജിലെ പരിപാടിയില്‍ നൃത്തം ചെയ്തതിന്‍റെ പേരില്‍ വിദ്യാർഥികള്‍ നോക്കി നില്‍ക്കെയാണ് വിവസ്ത്രനാക്കി എസ്‌എഫ്‌ഐക്കാർ മർദിച്ചത്. ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്ന കുഞ്ഞിനെ തല്ലിക്കൊന്നത് അവിശ്വസനീയമായ ക്രൂരതയാണ്.
ഡീൻ ഉള്‍പ്പെടെയുള്ള അധ്യാപകർ അക്രമം മറച്ചുവച്ചത് ഞെട്ടിക്കുന്നതാണ്. പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആറ്റുകാല്‍ പൊങ്കാലയ്ക്ക് വീട്ടിലേക്ക് വന്ന വിദ്യാർഥിയെ തിരിച്ചു വിളിച്ചാണ് മർദിച്ചത്. സിദ്ധാർത്ഥിന്‍റെ അമ്മ വിളന്പിക്കൊടുത്ത ഭക്ഷണം കഴിച്ചവരാണ് കേസിലെ പ്രതികള്‍.
എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനല്‍ സംഘമായാണ് കേരളത്തിലെ എസ്‌എഫ്‌ഐയെ സിപിഎം വളർത്തിക്കൊണ്ടു വരുന്നത്. പ്രതികളെ അടിയന്തരമായി നിയമത്തിന് മുന്നില്‍ കൊണ്ടു വന്നില്ലെങ്കില്‍ അതിശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ടി.പി. ചന്ദ്രശേഖരൻ വധത്തിലും ഗൂഢാലോചനയിലും സിപിഎമ്മിന് പങ്കുണ്ടായിരുവെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതി വിധി. ജയിലില്‍ കിടക്കുന്ന കൊലയാളികളുടെ കുടുംബത്തെ സിപിഎം എല്ലാ മാസവും സഹായിക്കുന്നുണ്ടെന്ന് പ്രൊബേഷൻ ഓഫീസർ റിപ്പോർട്ട് നല്‍കിയിട്ടുണ്ട്.
കൊലയാളികളെ കണ്ടെത്തുകയും അവരെക്കൊണ്ട് കൊല നടത്തിക്കുകയും ജയിലില്‍ പോകുന്പോള്‍ അവരുടെ കുടുംബത്തെ സിപിഎം സഹായിക്കുകയും ചെയ്യും. രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത ക്രൂരൻമാരായ നേതാക്കളാണ് സിപിഎമ്മിനുള്ളത്.
നേതാക്കളെ കണ്ടാണ് അണികളും പഠിക്കുന്നത്. കഴിഞ്ഞ ദിവസം കുറവിലങ്ങാട്ട് എസ്‌ഐയുടെ കർണപടം എസ്‌എഫ്‌ഐ നേതാക്കള്‍ അടിച്ചുപൊട്ടിച്ചതും മറ്റൊരു സംഭവമാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.