തിരുവനന്തപുരം: ഗഗൻയാൻ യാത്രാ സംഘ തലവനായി മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനല്‍ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണ് സേനയില്‍ ചേർന്നത്.
സുഖോയ് യുദ്ധവിമാന പൈലറ്റാണ് അദ്ദേഹം.ബഹിരാകാശത്തേക്ക് പോകുന്ന നാല് യാത്രികരില്‍ ഒരാള്‍ മലയാളിയാണെന്നും അത് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണെന്നും നേരത്തേ വാർത്തകള്‍ പുറത്തുവന്നിരുന്നു. അംഗത് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാന്‌ശു ശുക്ല എന്നിവരാണ് മറ്റ് സംഘാംഗങ്ങള്‍.
വിഎസ്‌എസ്സിയില്‍ നടന്ന ചടങ്ങിലാണ് പേരുകള്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ് എന്നിവർ സംസാരിച്ചു. സംഘാംഗങ്ങളെ മോദി കൈയടിച്ച് അഭിനന്ദിക്കുകയും ചെയ്തു.
കേരളത്തിലെ പരിപാടികള്‍ക്ക് ശേഷം ഉച്ച കഴിഞ്ഞ് കോയമ്ബത്തൂരിലെത്തുന്ന മോദി, 2.45ന് തിരുപ്പൂരിലെ ബിജെപി പൊതുയോഗത്തില്‍ പ്രസംഗിക്കും. നാലു മണിയോടെ ഹെലികോപ്‌ടറില്‍ മധുരയിലേക്ക് പോകുന്ന മോദി, ചെറുകിട ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കും. ഇന്ന് രാത്രി മധുരയില്‍ തങ്ങിയ ശേഷം നാളെ തൂത്തുകുടിയിലും തിരുനെല്‍വേലിയിലും പരിപാടികളില്‍ സംബന്ധിക്കും. ഈ വർഷം മൂന്നാം തവണയാണ് മോദി തമിഴ്നാട്ടില്‍ എത്തുന്നത്.
നാളെ ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്‌ടർ മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും. തമിഴ്നാട്ടില്‍ 17,300 കോടിയുടെയും മഹാരാഷ്ട്രയില്‍ 4,400 കോടിയുടെയും പദ്ധതികള്‍ക്കും മോദി തുടക്കമിടും.