ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഹൈക്കോടതിയില്‍ ഇന്ന് ഹാജരാക്കും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുള്ള സർക്കാർ നല്‍കിയ അപ്പീല്‍ പരിഗണിക്കും.
പ്രതികളെ ശിക്ഷിച്ചിരുന്ന വിചാരണ കോടതി വിധി ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു. കൊടി സുനി, കിർമാണി മനോജ്, ജ്യോതിബാബു, അനൂപ്, കെകെ കൃഷ്ണൻ ഉള്‍പ്പെടെയുള്ളവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക.
കൃഷ്ണന്റെയും ജ്യോതിബാബുവിന്റെയും വാദം കേട്ടശേഷമാണ് ശിക്ഷ വിധി പ്രസ്ഥാവിക്കുക. ഒന്നുമുതല്‍ എട്ടുവരെ പ്രതികളുടെയും 11ാം പ്രതിയുടെയും ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീല്‍ സമർപ്പിച്ചിരുന്നത്. ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളെയും ഏഴാം പ്രതിയെയും ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തിയതിന്റെ നടപടികളും ഇതിന്റെ ഒപ്പം ഉണ്ടാകും.
ശിക്ഷാവിധിയിന്മേല്‍ പ്രതികളുടെ വിശദീകരണവും അഭിഭാഷകരുടെ വാദവും കേള്‍ക്കും. പ്രതികള്‍ കഴിഞ്ഞിരുന്ന ജയിലുകളിലെ പ്രൊബേഷണറി ഓഫീസർമാരുടെ റിപ്പോർട്ടും ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഇതിന് ശേഷമാകും ശിക്ഷാവിധിയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക. വടകരയ്‌ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് സിപിഐഎം മുൻ നേതാവും ആർഎംപി സ്ഥാപക നേതാവുമായ ടി.പി. ചന്ദ്രശേഖരനെ കൊലപാതക സംഘം സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു