ടൊവീനോ തുടങ്ങിവച്ച ഫെബ്രുവരി റിലീസുകള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത് സൗബിനിലൂടെയാണ്. ഫെബ്രുവരി ഒൻപതിനു റിലീസ് ചെയ്ത രണ്ട് സിനിമകളിലൂടെയാണ് മലയാളത്തിന്‍റെ വിജയക്കുതിപ്പിന്‍റെ തുടക്കം.
ടൊവീനോ നായകനായി എത്തിയ അന്വേഷിപ്പിൻ കണ്ടെത്തും, നസ്‌ലിൻ-മമിത കൂട്ടുകെട്ടിലിറങ്ങിയ പ്രേമലു എന്നീ ചിത്രങ്ങളാണ് ഫെബ്രുവരിയുടെ ആദ്യ റിലീസ്. രണ്ടു ചിത്രങ്ങളും രണ്ടുകഥകളാണ് പറയുന്നത്. ടൊവീനോയുടേത് ഇൻവസ്റ്റിഗേഷൻ ചിത്രവും നസ്‌ലിന്‍റേത് പ്രണയവും സൗഹൃദവും നിറഞ്ഞ ചിത്രവും.
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഉദ്വേഗജനകമായ മുഹൂർത്തങ്ങളുമായി ഇൻവെസ്റ്റിഗേഷൻ ഡ്രാമ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ്.
ഗിരീഷ് എ.ഡി. ഒരുക്കിയ പ്രേമലു 50 കോടി കളക്ഷൻ നേടി ബോക്സ്‌ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. 15നാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം റിലീസ് ചെയ്തത്. ബ്ലാക്ക് ആൻഡ് വൈറ്റില്‍ തിയറ്ററുകളിലെത്തിയ ചിത്രം മലയാളികള്‍ മാത്രമല്ല അന്യഭാഷ സിനിമാ പ്രേമികളും വലിയ വിജയമാക്കി മാറ്റി.
ഇപ്പോഴിതാ വിജയക്കുതിപ്പ് തുടരാൻ ചിദംബരം ചിത്രം മഞ്ഞുമ്മല്‍ ബോയ്സും എത്തി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വളരെക്കാലത്തിന് ശേഷം മലയാളത്തില്‍ പുറത്തിറങ്ങിയ സർവൈവല്‍ ചിത്രമാണ് ഇതെന്നാണ് ആരാധർ പറയുന്നത്.
കളക്ഷന്‍റെ കാര്യത്തിലും മലയാള സിനിമ കോടികള്‍ വാരുകയാണ്. അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്കു ലഭിച്ചത് ഏകദേശം 120 കോടി രൂപയാണ്.
ഇതില്‍ പ്രേമലു 50 കോടി പിന്നിട്ടു. പ്രി ബുക്കിംഗിലൂടെ മഞ്ഞുമ്മല്‍ ബോയ്സ് ആദ്യ ദിനം നേടിയത് 1.47 കോടിയാണ്.