ബാസല്‍: ചെസ് ബോർഡില്‍ അപ്പുറമിരിക്കുന്നത് ഗ്രാൻഡ് മാസ്റ്ററാണെന്നോ അഞ്ചിരട്ടിയോളം പ്രായമുള്ള ആളാണെന്നോ ഗൗനിച്ചില്ല എട്ടു വയസുകാരൻ അശ്വന്ത് കൗശിക്.
ഇന്ത്യൻ വംശജനായ സിംഗപ്പൂർ താരം അശ്വന്ത്
സ്വിറ്റ്സർലാൻഡില്‍ നടന്ന ബർഗ്ഡോർഫർ സ്റ്റാഡ്തോസ് ഓപ്പണ്‍ ചെസ് ടൂർണമെന്റില്‍ പോളിഷ് ഗ്രാൻഡ് മാസ്റ്റർ ജാസെക് സ്റ്റോപ്പയെ അട്ടിമറിച്ച് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.
ക്ളാസിക്കല്‍ ചെസ് ഫോർമാറ്റില്‍ ഗ്രാൻഡ് മാസ്റ്റർക്കെതിരെ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് റെക്കാഡ് സൃഷ്ടിച്ചത്. തന്നേക്കാള്‍ അഞ്ചുമാസം മുതിർന്ന സെർബിയയുടെ ലിയോനിഡ് ഇവാനോവിച്ച് കുറച്ചുദിവസം മുമ്ബ് ബെല്‍ഗ്രേഡ് ഓപ്പണില്‍ 60കാരനായ ബള്‍ഗേറിയൻ ഗ്രാൻഡ് മാസ്റ്റർ മില്‍ക്കോ പോപ്ചേവിനെ തോല്‍പ്പിച്ച റെക്കാഡാണ് അശ്വന്ത് മറികടന്നത്.
2017ല്‍ ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് കുടിയേറിയ ശ്രീറാം കൗശിക്കിന്റെ മകനാണ് അശ്വന്ത്. പസിലുകള്‍ കൂട്ടിച്ചേർക്കുന്നതിലെ വേഗം കണ്ടറിഞ്ഞാണ് പിതാവ് മകനെ ചെസിലേക്ക് കൈപിടിച്ചു നടത്തിയത്. 2022ല്‍ ഈസ്റ്റേണ്‍ ഏഷ്യൻ യൂത്ത് ചാമ്ബ്യൻഷിപ്പില്‍ ക്ളാസിക്ക്, റാപ്പിഡ്,ബ്ളിറ്റ്സ് എന്നിങ്ങനെ മൂന്ന് ഫോർമാറ്റുകളിലും ചാമ്ബ്യനായി. ഫിഡെ റാങ്കിംഗില്‍ 37338-ാം സ്ഥാനത്താണിപ്പോള്‍ . ഫിഡെയുടെ യംഗ്സ്റ്റേഴ്സ് ലോകകപ്പില്‍ കിരീടം നേടുകയാണ് അടുത്ത ലക്ഷ്യം.