മുംബൈ: ലോക്സഭാ മുൻ സ്പീക്കറും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ മനോഹർ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബുധനാഴ്ച അദ്ദേഹത്തെ മുംബൈയിലെ പി.ഡി.
ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ശിവജി പാർക്കില്‍ വെള്ളിയാഴ്ച വെകുന്നേരം നടക്കും.
1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. ശിവസേനയില്‍നിന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യത്തെ നേതാവായിരുന്നു മനോഹർ ജോഷി. പിന്നീട് മുംബൈ നോർത്ത് സെൻട്രലില്‍നിന്ന് ലോക്സഭയിലെത്തി. 2002-2004 കാലത്ത് ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.
1937- ഡിസംബർ രണ്ടിന് റായ്ഗാദിലെ നാന്തിയിലായിരുന്നു ജനനം. 1967-ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. നാല്പത് വർഷത്തോളം ശിവസേനയില്‍ പ്രവർത്തിച്ചു. 1968-70 കാലത്ത് മുംബൈ മുൻസിപ്പല്‍ കൗണ്‍സിലറായും ചെയർമാനായും പ്രവർത്തിച്ചു. 1970-ല്‍ മുൻസിപ്പല്‍ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റിയിലെത്തി. 1976-77 കാലത്ത് മുംബൈ മേയറായിരുന്നു. തുടർന്ന് 1972-ല്‍ എം.എല്‍.സിയായി തിരഞ്ഞെടുക്കപ്പെട്ടു.
1990-ലാണ് എം.എല്‍.എ.യായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. 1990-91 കാലത്ത് പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. 1999-ലെ പൊതുതിരഞ്ഞെടുപ്പില്‍ മുബൈ നോർത്ത് സെൻട്രലില്‍ നിന്ന് ശിവസേന ടിക്കറ്റില്‍ ലോക്സഭയിലെത്തി.