തിരുവനന്തപുരം: ചാക്കയില്‍നിന്ന് ഡി.എൻ.എ. പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്ബിളെടുത്തു.
ഇത് പോലീസിന്റെ ഫൊറൻസിക് ലാബിലേക്കയച്ചു. ഫലം ഒരാഴ്ചയ്ക്കകം ലഭിച്ചേക്കും. കുഞ്ഞിന്റെ രക്തസാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്.രക്തത്തില്‍ മദ്യത്തിന്റെ സാമ്ബിള്‍ അടങ്ങിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വില്‍പ്പനയ്ക്കു കൊണ്ടുവന്നതാണോയെന്നതും അന്വേഷണപരിധിയിലുണ്ട്.
കുഞ്ഞ് എങ്ങനെ പൊന്തക്കാട്ടിലെ ഓടയിലെത്തി എന്നതില്‍ അന്വേഷണസംഘത്തിന് ഇതുവരെയും വ്യക്തത വന്നിട്ടില്ല. ആരെങ്കിലും കൊണ്ടിട്ടതാണോയെന്ന കാര്യം പോലീസ് ഇപ്പോഴും ഉറപ്പിക്കുന്നില്ല. കുഞ്ഞിന്റെ ശരീരത്തില്‍ പോറലേറ്റ പാടുകളൊന്നുമില്ല.കുഞ്ഞ് എങ്ങനെ ഓടയിലെത്തിയെന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുവെന്നും അന്വേഷണം പുരോഗമിക്കുന്നതായും ഡി.സി.പി. നിധിൻ രാജ് പറഞ്ഞു.
അന്വേഷണം കഴിയുന്നതുവരെ കുഞ്ഞ് തലസ്ഥാനത്തു തുടരണമെന്ന് ബന്ധുക്കള്‍ക്ക് പോലീസ് നിർദേശം നല്‍കി.പൊന്തക്കാട്ടിലേക്ക് കുഞ്ഞ് സ്വയം നടന്നുപോകില്ലെന്നാണ് അച്ഛൻ പറയുന്നത്. കിടക്കുന്ന സ്ഥലം വിട്ട് ഇതേവരെ കുഞ്ഞ് പോയിട്ടില്ല.കുഞ്ഞ് റെയില്‍വേ ട്രാക്കിനു സമീപത്തേക്കു പോയിട്ടില്ലെന്നും അച്ഛൻ പറയുന്നു. സംഭവത്തില്‍ കൂട്ടത്തിലുള്ളയാളുകളെ സംശയമില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. നാടോടിസംഘങ്ങളെ കേന്ദ്രീകരിച്ചും സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.