ജില്ലക്ക് അനുവദിച്ച അത്യാധുനിക കുഴല്‍ കിണർ നിർമാണ യൂണിറ്റ് ഉപയോഗിച്ച് ആദ്യമായി നിർമിക്കുന്ന കുഴല്‍കിണറിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന് വേണ്ടിയാണ് കുഴല്‍ കിണർ നിർമ്മിക്കുന്നത്. സമയബന്ധിതമായി കുഴല്‍കിണർ നിർമാണം പൂർത്തിയാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. ഇതുവഴി ആശുപത്രിയിലേക്ക് ഡയാലിസിസിന് ആവശ്യമായ ജലം ഉറപ്പാക്കും. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്ന കാര്യം ആരോഗ്യവകുപ്പുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭൂജലവകുപ്പ് പ്ലാൻ ഫണ്ടില്‍ നിന്നും 79,238 രൂപ ചിലവഴിച്ചാണ് കുഴല്‍കിണർ നിർമാണം. രണ്ട് വാഹനങ്ങളിലായാണ് കുഴല്‍ കിണർ യൂണിറ്റ് പ്രവർത്തിക്കുന്നത്. വാഹനം ചെല്ലുന്നിടത്ത് നിന്ന് നൂറു മീറ്റർ അകലെ വരെ യൂണിറ്റ് ഉപയോഗിച്ച് നിർമാണപ്രവർത്തനങ്ങള്‍ നടത്താനാവും. 505 അടിയോളം ആഴത്തില്‍ റിഗ്ഗ് പ്രവർത്തിപ്പിക്കാനുള്ള സംവിധാനം ഇതിലുണ്ട്. ഭൂജല വകുപ്പിന്റെ അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ ആറ് കുഴല്‍ കിണർ നിർമ്മാണ യൂണിറ്റുകളാണ് സംസ്ഥാനത്ത് ഫ്‌ളാഗ് ഓഫ് ചെയ്തത്. കാർഷിക ആവശ്യങ്ങള്‍ക്കും അതോടൊപ്പം കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലസ്രോതസുകള്‍ കൂടി പ്രയോജനപ്പെടുത്തി വേഗത്തില്‍ കുഴല്‍ കിണറുകള്‍ നിർമ്മിക്കാനും പുതിയ യൂണിറ്റുകള്‍ ഉപയോഗിച്ച് സാധിക്കും.
കുഴല്‍ കിണർ നിർമ്മാണത്തിനായി ഭൂജല വകുപ്പിനെ സമീപിക്കുന്ന ചെറുകിട കർഷകർക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 12 ട്രക്കുകളിലായി ഘടിപ്പിച്ച ആറ് കുഴല്‍ കിണർ നിർമ്മാണ യൂണിറ്റുകളാണ് ഉള്ളത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നും 6.74 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സംവിധാനങ്ങളുള്ളതും കുറഞ്ഞ സമയത്തില്‍ നിർമ്മാണം പൂർത്തീകരിക്കുവാൻ സാധിക്കുന്നതുമായ റിഗ്ഗുകള്‍ വാങ്ങിയത്.13 വർഷങ്ങള്‍ക്ക് ശേഷമാണ് വകുപ്പിന് പുതിയ റിഗ്ഗുകള്‍ ലഭിക്കുന്നത്. ഇൻഡോറിലുള്ള ശ്രീകൃഷ്ണ എൻജിനീയറിങ് ആൻഡ് ഹൈഡ്രോളിക് കമ്ബനിയാണ് റിഗ്ഗുകള്‍ നിർമ്മിച്ചു നല്‍കിയിരിക്കുന്നത്.