കേരള രാഷ്ട്രീയത്തിലെ രക്തംപുരണ്ട അധ്യായമാണ് ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം. കേസില്‍ സി.പി.എം.
പ്രതിരോധത്തിലാവുകയും മുതിർന്ന നേതാക്കള്‍ അടക്കം ചോദ്യമുനയിലെത്തുകയും അറസ്റ്റിലാവുകയും ചെയ്തു. 2012 മേയ് നാല് രാത്രി പത്തുമണിക്കാണ് അണികള്‍ ടി.പി. എന്ന് അഭിസംബോധന ചെയ്തിരുന്ന ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ടി.പിയുടെ വീട് സന്ദർശിച്ചത് ഉള്‍പ്പെടെ വലിയ വാർത്തയായിരുന്നു. ടി.പി. കൊല്ലപ്പെട്ട് ഒൻപതുകൊല്ലത്തിനു ശേഷം 2021-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ കെ.കെ. രമ വടകരയില്‍നിന്നുള്ള പ്രതിനിധിയായി നിയമസഭയിലെത്തി.
വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരേ 12 പ്രതികളാണ് ശിക്ഷാവിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കൂടാതെ പ്രതികള്‍ക്ക് പരാമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും സി.പി.എം. നേതാവ് പി. മോഹനൻ അടക്കമുള്ളവരെ വിട്ടയച്ചതിനെതിരേ ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ. രമയും നല്‍കിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്ബ്യാർ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കെ.കെ. കൃഷ്ണൻ, ജ്യോതിബാബു എന്നിവരെ വെറുതെവിട്ട നടപടി കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
കേസില്‍ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, ട്രൗസർ മനോജ്, മുഹമ്മദ് ഷാഫി, എസ്.സിജിത്ത്, കെ. ഷിനോജ്, പി.കെ. കുഞ്ഞനന്തൻ, കെ.സി. രാമചന്ദ്രൻ, ലംബു പ്രദീപ്, റഫീഖ് എന്നിവരെയാണ് വിചാരണക്കോടതി ശിക്ഷിച്ചത്.
കൊലപാതക കേസിൻറെ നാള്‍വഴി
2012 മേയ് നാല്: രാത്രി പത്തിന് ടിപി ചന്ദ്രശേഖരനെ വള്ളിക്കാട് ടൗണില്‍ ഇന്നോവയിലെത്തിയ സംഘം വെട്ടിക്കൊല്ലുന്നു
2012 മേയ് 10: പന്ത്രണ്ടുപേരെ ഉള്‍പ്പെടുത്തി പ്രതിപ്പട്ടിക തയ്യാറാക്കി
2012 മേയ് 15 മുതല്‍ ജൂലൈ 18 വരെ പ്രതികളുടെ അറസ്റ്റ്
ഓഗസ്റ്റ് 16: 76 പേർക്കെതിരേ വടകര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു
2013 ഫെബ്രുവരി 11: കേസിലെ സാക്ഷി വിസ്താരം എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയില്‍ തുടങ്ങി
സെപ്റ്റംബർ 11: ഇടക്കാലവിധിയില്‍ 20 പേരെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടു
സെപ്റ്റംബർ 24: പ്രതിഭാഗം സാക്ഷികളുടെ വിസ്താരം തുടങ്ങി
ഒക്ടോബർ 30: കേസില്‍ അന്തിമവാദം തുടങ്ങി
2014 ജനുവരി 23: 36 പ്രതികളില്‍ 12 പേരെ കുറ്റക്കാരായി പ്രഖ്യാപിച്ചു. 24 പേരെ വിട്ടയച്ചു.
ജനുവരി 28: 12 പ്രതികളില്‍ 11 പേർക്ക് ജീവപര്യന്തം തടവുശിക്ഷ. ഒരാള്‍ക്ക് മൂന്നുവർഷം തടവ്.
2024 ഫെബ്രുവരി 19: ശിക്ഷിക്കപ്പെട്ട 12 പ്രതികള്‍ വിധിക്കെതിരേ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഒഞ്ചിയം സി.പി.എം. മുൻ ഏരിയാ കമ്മിറ്റി അംഗം കെ.കെ. കൃഷ്ണനെയും ജ്യോതിബാബുവിനെയും വെറുതേവിട്ടത് റദ്ദാക്കി.