നെടുങ്കണ്ടം: മലയോര ഹൈവേയുടെ ആദ്യ റീച്ച് നിർമാണത്തില്‍ അപാകതകള്‍ ഏറെയെന്ന് ആക്ഷേപം. ലെവലിങ് പ്രവർത്തനങ്ങളും സംരക്ഷണഭിത്തികളും വേണ്ട രീതിയില്‍ തീർക്കാതെയാണ് റോഡ് നിർമാണമെന്നാണ് ആരോപണം.
നിർദിഷ്ട കമ്ബംമെട്ട് – വണ്ണപ്പുറം മലയോര ഹൈവേ നിർമാണത്തിലാണ് അപാകതകള്‍.
ഹൈവേയുടെ ആദ്യ റീച്ചായ കമ്ബംമെട്ട് മുതല്‍ എഴുകുംവയല്‍ – ആശാരിക്കവല വരെ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന്‍റെ ഭാഗമായി മുണ്ടിയെരുമ മുതല്‍ കല്ലാർ വരെ ദൂരത്തെ ആദ്യഘട്ട ടാറിങിന് മുമ്ബായി ചെയ്യേണ്ട ലെവലിംഗ് പ്രവർത്തനങ്ങളും സംരക്ഷണഭിത്തികളും വേണ്ട രീതിയില്‍ തീർക്കാതെയാണ് നിർമാണമെന്നാണ്‌ആരോപണം. പല ഭാഗത്തും റോഡിന് മൂന്ന് മുതല്‍ അഞ്ച് അടി വരെ ഉയരം വർധിച്ചിട്ടുണ്ട്.
എന്നാല്‍ ഇവിടെ സംരക്ഷണ ഭിത്തികളോ മറ്റു സുരക്ഷ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂന്നാംഘട്ടമായി നിർമിച്ച കല്ലാർ ഡൈവേർഷൻ ഡാമിന്‍റെ എൻക്രോച്മെന്‍റ് ഏരിയയിലൂടെയാണ് മുണ്ടിയെരുമ മുതല്‍ കല്ലാർ വരെ റോഡിന്റെ ഒരു ഭാഗം കടന്നു പോകുന്നത്.
കല്ലാർ പുഴക്ക് സമാന്തരമായി നീങ്ങുന്ന റോഡില്‍ നിന്ന് മുമ്ബ് പലതവണ വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് പതിച്ചിട്ടുണ്ട്. മുമ്ബത്തേക്കാള്‍ റോഡ് ഉയർന്നതോടെ അപകടഭീഷണിയും വർധിച്ചിരിക്കുകയാണ്.
ഏഴ് മീറ്റർ ടാറിങ്ങും വഴിക്ക് ഇരുവശവും കോണ്‍ക്രീറ്റിങും ഉള്‍പ്പെടെ 10 മീറ്റർ വീതിയിലാണ് ഹൈവേ നിർമിക്കേണ്ടതെങ്കിലും മതിയായ വീതി ഇല്ലാതെയാണ് നിർമാണം പുരോഗമിക്കുന്നത്. വലിയ വളവുകളുള്ള ചില ഭാഗങ്ങളില്‍ ടാറിങ്ങിന് മാത്രമുള്ള വീതിയാണ് റോഡില്‍ ഉള്ളത്.
മതിയായ വീതി കണ്ടെത്താതെയും ഓടകള്‍ നിർമിക്കാതെയും അശാസ്ത്രീയമായാണ് ഈ ഭാഗങ്ങളില്‍ റോഡ് നിർമിക്കുന്നത്. കൂടാതെ വർഷങ്ങള്‍ക്കു മുമ്ബ് നിർമിച്ച പഴയ കലുങ്കുകള്‍ പുതുക്കി പണിതിട്ടില്ല. റോഡ് നിർമാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ വകുപ്പ് മന്ത്രിക്കുള്‍പ്പെടെ പരാതികള്‍ നല്‍കി കഴിഞ്ഞു.