തിരുവനന്തപുരം: പിണറായി സർക്കാറിന്‍റെ 2024-25 ബജറ്റില്‍ സംസ്ഥാന പ്രതിപക്ഷത്തെ തല്ലിയും തലോടിയും പരാമർശം. ധൂർത്ത് ആക്ഷേപത്തില്‍ പ്രതിപക്ഷത്തെ തല്ലിയും കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷത്തെ തലോടിയുമാണ് പിണറായി സർക്കാറിന്‍റെ ബജറ്റിലുള്ളത്.
കേന്ദ്ര സർക്കാറിനെതിരായ ഡല്‍ഹി സമരത്തില്‍ ഭരണപക്ഷത്തോടൊപ്പം ചേരാൻ തയാറല്ലെങ്കിലും അവഗണനയുണ്ടെന്ന് പ്രതിപക്ഷവും സമ്മതിക്കുന്നതായി മന്ത്രി കെ.എൻ. ബാലഗോപാല്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ ഈ നിലപാട് സ്വാഗതാർഹമാണ്. വൈകിയാണെങ്കിലും കേരളത്തോടുള്ള അവഗണന പാർലമെന്‍റില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷം പറയുന്നുണ്ട്. കേന്ദ്ര അവഗണനക്കെതിരെ സ്വന്തം നിലയില്‍ സമരം ചെയ്യാൻ പ്രതിപക്ഷവും തയാറാകണം.
സാമ്ബത്തിക ബുദ്ധിമുട്ടുണ്ടെന്ന സർക്കാറിന്‍റെ പ്രസ്താവനയുടെ പേരില്‍ കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്നും സംസ്ഥാനം പാപ്പരാണെന്നും ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്നുമുള്ള പ്രചരണം ദുരുദ്ദേശത്തോടെ ഉള്ളത്. ട്രഷറി മുഴുവൻ സമയവും സജീവമാണ്. വരവിലും ചെലവിലും പൂർവകാല റെക്കോർഡുകളെ തകർത്താണ് ട്രഷറി പ്രവർത്തിക്കുന്നത്.
ന്യായമായ ഒരു ചെലവും വെട്ടിക്കുറക്കാൻ സർക്കാർ തയാറായിട്ടില്ല. വികസന ക്ഷേമ ചെലവുകള്‍ നടത്താതിരുന്നാല്‍ ഒരു ധനപ്രതിസന്ധിയും ഉണ്ടാകില്ലെന്ന നിലപാടിലാണ് മറ്റ് ചില സംസ്ഥാനങ്ങള്‍. കേരള സർക്കാർ അങ്ങനെയല്ല. പണം ധൂർത്തടിക്കുകയാണെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചേക്കും. ധൂർത്ത് ആക്ഷേപത്തില്‍ തുറന്ന ചർച്ചക്ക് തയാറാണെന്നും ധനമന്ത്രി വ്യക്തമാക്കി.
മന്ത്രിമാരുടെ എണ്ണം, ചെലവ്, വിദേശയാത്ര അടക്കം എല്ലാം യു.ഡി.എഫ് കാലവുമായി താരതമ്യം ചെയ്ത് പരിശോധിക്കാൻ സർക്കാർ തയാറാണ്. ഇത്തരം ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. പറഞ്ഞും എഴുതിയും കേരളത്തെ തോല്‍പിക്കരുതെന്നും പോരായ്മകള്‍ ചർച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാറിനെതിരെ ക്ഷേമപെൻഷൻ വാങ്ങുന്നവരെയും ലൈഫ് ഗുണഭോക്താക്കളെയും നെല്‍ക്കൃഷിക്കാരെയും പി.എസ്.സി ഉദ്യോഗാർഥികളെയും കെ.എസ്.ആർ.ടി.സി ജീവനക്കാരെയും ഇളക്കി വിടാൻ ശ്രമിച്ചവർ കാടുകാണാതെ മരം മാത്രം കാണുന്നവരാണ്. ഇരിക്കുന്ന കൊമ്ബ് മുറിക്കുന്നവരാണ്. ഈ ഓരോ ആനുകൂല്യങ്ങളും കേരളത്തിന്‍റെ നിർമിതികളും ഇടതുപക്ഷത്തിന്‍റെ സംഭാവനയുമാണ്. ക്ഷേമ പെൻഷൻകാരെ മുൻനിർത്തിയുള്ള മുതലെടുപ്പ് സർക്കാറിന് ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള അവസരം ലഭിച്ചെന്നും മന്ത്രി ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.