തിരുവനന്തപുരം: ഡി.ജി.പി ഓഫീസിലേക്ക് നടന്ന കെ.പി.സി.സി മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിശദീകരണം തേടി.
കെ. മുരളീധരൻ എം.പി ലോക്സഭ സ്പീക്കർക്ക് നല്‍കിയ പരാതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയത്.
15 ദിവസത്തിനകം വിശദീകരണം സ്പീക്കർക്ക് കൈമാറണമെന്നാണ് നിർദേശം. ഡി.ജി.പി ഓഫീസ് മാര്‍ച്ചിന് നേരെ നടന്നത് പൊലീസ് അതിക്രമമാണെന്ന് ചൂണ്ടിക്കാട്ടി ഡിസംബർ 28നാണ് കെ. മുരളീധരൻ ലോക്സഭ സ്പീക്കർക്ക് കത്തയച്ചത്.
കെ.പി.സി.സി മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് പൊലീസ് ഗ്രനേഡ്, ടിയര്‍ ഗ്യാസ്, ജലപീരങ്കി എന്നിവ പ്രയോഗിച്ചത്. ഇതേതുടർന്ന് നേതാക്കള്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും രമേശ് ചെന്നിത്തലക്ക് ബോധക്ഷയം ഉണ്ടാവുകയും ചെയ്തിരുന്നു. പൊലീസിന്‍റെ നടപടിക്കെതിരെ വലിയ വിമർശനങ്ങള്‍ ഉയരുകയും ചെയ്തു.