അബൂദബി: ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിലെ കാലതാമസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംബസി അധികൃതർക്ക് പ്രവാസി ഇന്ത്യ നിവേദനം നല്‍കി.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പ്രേം ചന്ദ്, കമ്യൂണിറ്റി അഫയേഴ്സ് അറ്റാഷെ ഗൗരവ് കുമാർ സിങ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രസർക്കാർ നടപടികളുടെ കാലതാമസം മൂലമുണ്ടാകുന്ന വിഷയങ്ങള്‍ ചർച്ച ചെയ്തു. പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്റ് അബ്ദുല്ല സവാദ്, ജനറല്‍ സെക്രട്ടറി അരുണ്‍ സുന്ദർരാജ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹസീബ്, സെക്രട്ടറി ഹാഫിസുല്‍ ഹഖ് എന്നിവരാണ് നിവേദനം നല്‍കിയത്.
ഇ-കെയർ സംവിധാനം മൂഖലം മൃതദേഹം കൊണ്ടുപോകാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ പലപ്പോഴും പ്രയാസമുണ്ടാക്കുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇ-കെയർ സംവിധാനത്തിന് പ്രയോജനങ്ങളേക്കാള്‍ കൂടുതല്‍ പോരായ്മകളാണുള്ളതെന്നും അതിനാല്‍ ഇത് ഒഴിവാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
മരണപ്പെടുന്നവരുടെ കുടുംബങ്ങളുടെ മാനസികാവസ്ഥയെ പരിഗണിച്ചു കൊണ്ട് വേണം സംവിധാനത്തെ പുനർനിർമിക്കേണ്ടത്. ദുർബല വിഭാഗങ്ങളെ പരിഗണിച്ചുകൊണ്ട് നടപടികള്‍ സ്വീകരിക്കണം.
നടപടിക്രമങ്ങള്‍ ലളിതമാക്കുക, ബഹുഭാഷ പിന്തുണ നല്‍കുക, സമൂഹിക സംഘടനകളുടെ സഹായം തേടുക എന്നിവ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ബുദ്ധിമുട്ട് ലഘൂകരിക്കുകയും ചെയ്യും -നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.