കോഴിക്കോട്: സഹകരണ മേഖലയില്‍ സർവകലാശാല ആവശ്യമാണെന്നും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്) ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.
സർക്കാർ അനുവദിച്ചാല്‍ സർവകലാശാല ആരംഭിക്കാൻ തയ്യാറാണെന്നും ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ മീറ്റ് ദ് പ്രസില്‍ അദ്ദേഹം പറഞ്ഞു. കാർഷിക, നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രായോഗികവും പരിജ്ഞാനത്തോടെയുമുള്ള വിദ്യാഭ്യാസമാണ് നല്‍കേണ്ടത്. പ്രകൃതിയെ നശിപ്പിക്കാതെ കാലഘട്ടത്തിനനുസരിച്ച് എൻജിനിയറിംഗ് രീതികള്‍ പരീക്ഷിക്കാൻ യു.എല്‍.സി.സി.എസിന് പദ്ധതിയുണ്ട്. ഇതിനായി ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കും.
18000 തൊഴിലാളികളാണ് യു.എല്‍.സി.സി.എസിന് കീഴിലുള്ളത്. ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ സബ് കരാർ നല്‍കാതെ പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ പ്രദർശനങ്ങള്‍, സെമിനാറുകള്‍, സഹകരണ ഉച്ചകോടി, കലാ-സാംസ്‌കാരിക പരിപാടികള്‍,
പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനകരമാകുന്ന ക്ഷേമ പദ്ധതികള്‍ തുടങ്ങിയവ ഒരു വർഷം നീളുന്ന നൂറാം വാർഷിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും നല്‍കിയാണ് യു.എല്‍.സി.സി.എസ് പ്രവർത്തിക്കുന്നത്. ഏതെങ്കിലും തൊഴിലാളിക്ക് അപകടം പറ്റിയാല്‍ കുടുംബത്തിന് കുറഞ്ഞത് 40 ലക്ഷം വരെ സാമ്ബത്തിക സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എല്‍.സി.സി.എസ് മാനേജിംഗ് ഡയറക്ടർ എസ്.ഷാജുവും പങ്കെടുത്തു.
കോ ഓപ്പറേറ്റീവ് മേഖലയെ
ശക്തിപ്പെടുത്തുക ലക്ഷ്യം
70000 കിലോമീറ്റർ റോഡുകളും 370 പാലങ്ങളും 3000 കെട്ടിടങ്ങളും 1987 മറ്റു സ്ട്രക്ച്ചറുകളുമുള്‍പ്പെടെ 7000 പ്രോജക്ടുകള്‍ ഇതിനകം പൂർത്തിയാക്കി. 700 പ്രോജക്ടുകള്‍ വിവിധ ഘട്ടങ്ങളിലാണ്. ഐ.ടി മേഖലയിലും ആകർഷകമായ തൊഴില്‍ സാദ്ധ്യത ഉറപ്പുവരുത്തും. കോർപ്പറേറ്റുകള്‍ക്ക് ബദലായി കോ ഓപ്പറേറ്റീവ് മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.