രാജ്യത്തെ ഒരു കോടി വീടുകളില്‍ സൗരോര്‍ജ ഉത്പാദനം സാധ്യമാക്കുന്ന ‘പ്രധാനമന്ത്രി സൂര്യോദയ യോജന’യ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു.
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനു തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ വീടുകളില്‍ സൗരോര്‍ജം ഉത്പാദിപ്പിക്കാനുള്ള പദ്ധതി അവതരിപ്പിച്ചത്.
മധ്യവര്‍ഗക്കാരുടെയും പാവപ്പെട്ടവരുടെയും വൈദ്യുത ബില്‍ കുറയ്ക്കാനും ഊര്‍ജമേഖലയില്‍ സ്വയം പരാപ്യപ്തത ഉറപ്പുവരുത്താനുമാണ് പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ റിന്യൂവബ്ള്‍ എനര്‍ജി മേഖല അടുത്തിടെ 70,000 മെഗാവാട്ട് സ്ഥാപിത ശേഷി എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.
ഓഹരികളില്‍ മുന്നേറ്റം
പ്രധാനമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ന് സോളാര്‍ കമ്ബനികളുടെ ഓഹരി വില 20 ശതമാനം വരെ ഉയര്‍ന്നു. ടാറ്റ പവര്‍, ബോറോസില്‍ റിന്യൂവബിള്‍സ്, ഐ.ആര്‍.ഡി.എ, വാരാ റിന്യൂവബ്ള്‍ ടെക്‌നോളജീസ്, സ്റ്റെര്‍ലിംഗ് ആൻഡ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി എന്നിവയാണ് ഇന്ന് മുന്നേറ്റം കാഴ്ചവച്ചത്.
ബോറോസില്‍ റിന്യൂവബ്ള്‍സ് ഓഹരി രാവിലത്തെ സെഷനില്‍ 14 ശതമാനം വരെയാണ് ഉയര്‍ന്നത്. ഇതോടെ ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വിലയും മറികടന്നു. ടാറ്റ പവര്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നു. സ്റ്റെര്‍ലിംഗ് ആൻഡ് വില്‍സണ്‍ റിന്യൂവബ്ള്‍, ഐ.ആര്‍.ഡി.എ, വാരാ റിന്യൂവബ്ള്‍ എന്നിവ 5 ശതമാനം അപ്പര്‍ സര്‍കീട്ടിലെത്തി. ഈ മേഖലയിലെ മറ്റൊരു ഓഹരിയായ വെബ്‌സോള്‍ എനര്‍ജി 10 ശതമാനം അപ്പര്‍ സര്‍കീട്ടിലെത്തുകയും 52 ആഴ്ചയിലെ പുതിയ ഉയരം താണ്ടുകയും ചെയ്തു.