ദോഹ: യെമനിലെ ഹൂതി വിമതർക്ക് ഇറാൻ അയച്ച ആയുധങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിനിടെ കാണാതായ രണ്ടു നേവി സീല്‍ കമാൻഡോകള്‍ മരിച്ചുവെന്നു കരുതുന്നതായി അമേരിക്കൻ സേന അറിയിച്ചു.
ഈ മാസം 11നു സൊമാലിയൻ തീരത്തുവച്ചായിരുന്നു സംഭവം. ആയുധങ്ങളുമായി വന്ന കപ്പലില്‍ കമാൻഡോകള്‍ കയറുന്നതിനിടെ ഒരാള്‍ പ്രക്ഷുബ്ധമായ കടലില്‍ വീഴുകയായിരുന്നു. പ്രോട്ടോകോള്‍ അനുസരിച്ച് ഇയാളെ രക്ഷിക്കാൻ മറ്റൊരു കമാൻഡോ പിന്നാലെ ചാടി. പത്തുദിവസം തെരച്ചില്‍ നടത്തിയിട്ടും രണ്ടു പേരെയും കണ്ടെത്താനായില്ല.
അമേരിക്ക, ജപ്പാൻ, സ്പെയിൻ രാജ്യങ്ങളിലെ നാവികസേനാംഗങ്ങള്‍ അന്പതിനായിരത്തിലധികം ചതുരശ്ര കിലോമീറ്റർ പ്രദേശത്തു തെരച്ചില്‍ നടത്തിയിരുന്നു. കമാൻഡോകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായിരിക്കും ഇനി ശ്രമിക്കുകയെന്ന് യുഎസ് സേന പറഞ്ഞു.
ഹൂതി വിമതർ ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകളെ ആക്രമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു നേവി സീല്‍ ഓപ്പറേഷൻ. പിടിച്ചെടുത്ത കപ്പലില്‍നിന്നു ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും വ്യോമപ്രതിരോധ സംവിധാനത്തിന്‍റെ ഘടകങ്ങളും കണ്ടെടുത്തിരുന്നു.