ദമ്മാം: കിഴക്കൻ പ്രവശ്യയിലെ തുഖ്ബയില്‍ പണിനടക്കുന്ന കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി.
മൂന്ന് വർഷമായി പണി നിർത്തിവെച്ചിരുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അസ്ഥികൂടം കണ്ടത്.
ഇതിന് സമീപത്തുനിന്ന് ലഭിച്ച ഇഖാമയുടേയും ലൈസൻസിന്‍റേയും അടിസ്ഥാനത്തില്‍ രണ്ട് വർഷം മുമ്ബ് തുഖ്ബയില്‍നിന്ന് കാണാതായ തിരുവനന്തപുരം, വിഴിഞ്ഞം സ്വദേശിയുടേതാവുമെന്ന നിഗമനത്തിലാണ്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളു എന്നാണ് പൊലീസ് അറിയിച്ചത്.
കേസില്‍ പെട്ട് നിർമാണം നിലച്ചിരുന്ന കെട്ടിടത്തില്‍ ആരും പരിശോധന നടത്തിയിരുന്നില്ല. നിർമാണം പുനരാരംഭിച്ചതിനെ തുടർന്ന് പണിക്കായി കഴിഞ്ഞ ദിവസം തൊഴിലാളികള്‍ എത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.
കൂടുതല്‍ പരിശോധനകള്‍ക്കായി അസ്ഥികൂടം ഖത്വീഫ് ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി വളൻറിയർ മണിക്കുട്ടൻ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് വർഷം മുമ്ബാണ് തുഖ്ബയിലെ റിയാദ് സ്ട്രീറ്റില്‍ ഏ.സി മെയിൻറനൻസ് കട നടത്തുകയായിരുന്ന മലയാളിയെയാണ് കാണാതായത്.
ആരോടും, പറയാതെ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനായ ഇദ്ദേഹത്തെ അന്നുമുതല്‍ തിരയാത്ത സ്ഥലങ്ങളില്ല. പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും ജയിലുകളും അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. താമസസ്ഥലം പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഒരു സുഹൃത്തിെൻറ കൈയ്യില്‍ മുറിയുടെ താക്കോല്‍ ഏല്‍പിച്ചിരുന്നതിനാല്‍ സ്പോണ്‍സറുടെ സാന്നിധ്യത്തില്‍ മുറിതുറന്ന് പരിശോധിച്ചപ്പോള്‍ പാസ്പോർട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ അവിടെതന്നെ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന കാർ സ്ഥാപനത്തിന് സമീപം നിർത്തിയിട്ടിരുന്നു.
25 വർഷമായി ഇതേ സ്ഥലത്ത് ജോലിചെയ്യുന്ന ഇദ്ദേഹം ഒളിച്ചുപോകാനോ ആത്മഹത്യക്കോ സാധ്യതയില്ലെന്നായിരുന്നു കുടുംബത്തിേൻറയും സുഹൃത്തുക്കളുടേയും ഉറച്ച വിശ്വാസം. തിരോധാനത്തെ സംബന്ധിച്ച് ‘ഗള്‍ഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ഭാര്യയും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്നതാണ് കാണാതായ മലയാളിയുടെ കുടുംബം. ഇദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് ഭാര്യ ഇന്ത്യൻ എംബസിയിലും നോർക്ക റൂട്സിലും പരാതി നല്‍കിയിരുന്നു. അസ്ഥികൂടത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയ പരിശോധന പൂറത്തിയാകാതെ ഉറപ്പിക്കാൻ സാധിക്കില്ല.