വിജയവാഡ: ആന്ധ്ര പി.സി.സി അദ്ധ്യക്ഷയായി ചുമതലയേല്‍ക്കുന്നതിനു മുന്നോടിയായി വൈ.എസ്.ശർമ്മിള കടപ്പ ജില്ലയിലെ ഇടുപ്പുലപായയിലുള്ള പിതാവ് രാജശേഖർ റെഡ്ഡിയുടെ സമാധി മണ്ഡപം സന്ദർശിച്ച് പുഷ്പങ്ങള്‍ അർപ്പിച്ചു.
കടപ്പ വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ അവരെ സ്വീകരിച്ചു.
അവിടെ നിന്ന് വിജയവാഡ വിമാനത്താവളത്തില്‍ എത്തിയ ശർമിള ഘോഷയാത്രയായാണ് നഗരത്തിലെ തടിഗഡപയിലേക്ക് എത്തിയത് . ചുമതലയേറ്റ ശേഷം സമ്മേളനത്തെ അഭിസംബോധന ചെയ്തു. തുടർന്ന് എ.പി.സി.സി ആസ്ഥാനമായ ആന്ധ്ര രത്നഭവനിലേക്ക് പോയി.
തന്റെ പിതാവിന്റെ ആഗ്രഹങ്ങളും ആദർശങ്ങളും നിറവേറ്റാനാണ് താൻ കോണ്‍ഗ്രസില്‍ ചേർന്നതെന്ന് ശർമ്മിള കടപ്പിയില്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു.
വൈ.എസ്.ആർ കോണ്‍ഗ്രസിനെ തന്റെ ഹൃദയത്തോട് ചേർത്തുനിർത്തി. പാർട്ടിയോടും അതിന്റെ ആദർശങ്ങളോടുമുള്ള പ്രതിബദ്ധത നിറവേറ്റാൻ അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് വൈ.എസ്.ആർ ആഗ്രഹിച്ചു – ശർമ്മിള പറഞ്ഞു.