ന്യൂഡല്‍ഹി: 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയില്‍ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നേരിട്ട് പങ്കെടുക്കില്ല.
ഝണ്ഡേവാല ക്ഷേത്രത്തില്‍ നിന്ന് ജനങ്ങളോടൊപ്പം ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം കാണുമെന്ന് നഡ്ഡ വ്യക്തമാക്കി.
കുടുംബ സമേതം മറ്റൊരു ദിവസം ക്ഷേത്ര ദർശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം പ്രതിഷ്ഠാ ചടങ്ങില്‍ നേരിട്ടെത്തുകയില്ലെന്ന് അറിയിച്ചത്. കേന്ദ്ര മന്ത്രിമാരായ അമിത് ഷായും രാജ്നാഥ് സിംഗും അടക്കം പ്രധാനമന്ത്രിയോടൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്.
മറ്റ് പ്രമുഖ ബിജെപി നേതാക്കളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഓണ്‍ലൈനായാണ് ചടങ്ങില്‍ പങ്കെടുക്കുക. 22 ന് ശേഷം മറ്റൊരു ദിവസം ക്ഷേത്രം സന്ദർശിക്കാൻ പാർട്ടി നിർദേശിച്ച സാഹചര്യത്തിലാണ് ജെ.പി നഡ്ഡ അടക്കമുള്ള നേതാക്കള്‍ പ്രതിഷ്ഠാ ചടങ്ങില്‍ നേരിട്ട് എത്താത്തത്.