ദേശീയ മൃഗരോഗനിയന്ത്രണപരിപാടിയോടനുബന്ധിച്ച് മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കന്നുകാലികളിലെ സമഗ്ര കുളമ്ബുരോഗ പ്രതിരോധകുത്തിവെയ്‌പിന്റെ നാലാംഘട്ടം സംസ്ഥാനത്ത് പുരോഗമിക്കുന്നു.
കഴിഞ്ഞ ഡിസംബർ ഒന്ന് മുതല്‍ ആരംഭിച്ച സൗജന്യ പ്രതിരോധകുത്തിവെയ്‌പ് പരിപാടി വരുന്ന ജനുവരി 20 വരെയാണ് ഉള്ളത്. മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനേഷൻ ടീമുകള്‍ കർഷകരുടെ വീടുകളില്‍ എത്തി ഇതുവരെ പത്തുലക്ഷത്തോളം പശുക്കള്‍ക്കും എരുമകള്‍ക്കുമാണ് സൗജന്യമായി വാക്സിനേഷൻ എടുത്തുകൊടുത്തത്.
കുളമ്ബുരോഗത്തെ പ്രതിരോധ കുത്തിവെയ്പിലൂടെ മാത്രമേ പൂർണമായും തടയാൻ കഴിയുകയുള്ളൂ. പശുക്കിടാങ്ങള്‍ക്ക് നാല് മാസം പ്രായമെത്തുമ്ബോള്‍ ആദ്യത്തെ കുളമ്ബുരോഗപ്രതിരോധകുത്തിവെയ്‌പ്പെടുക്കണം. ഏഴുമാസത്തിന് മുകളില്‍ ഗർഭിണികളായ പശുക്കളെ വാക്സിൻ നല്‍കുന്നതില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കാം. എന്നാല്‍ അവയ്‌ക്ക് പ്രസവശേഷം വാക്സിൻ നല്‍കണം. ഒരു മേഖലയിലെ എണ്‍പത് ശതമാനം കന്നുകാലികള്‍ എങ്കിലും മതിയായ പ്രതിരോധം/കൂട്ടപ്രതിരോധം കൈവരിച്ചാല്‍ മാത്രമേ കുളമ്ബുരോഗത്തെ പൂർണമായും അകറ്റി നിർത്താൻ കഴിയുകയുള്ളു.