തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാറിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും അദ്ദേഹം ഭാഗമായി.
നരേന്ദ്രമോദി ക്ഷേത്രക്കുളക്കടവിലെത്തി മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാണ് മടങ്ങിയത്. ശ്രീരാമൻ ക്ഷേത്രക്കുളത്തില്‍ മത്സ്യത്തിന്റെ രൂപത്തിലെത്തുമെന്നും അവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് സര്‍വ്വദുരിതങ്ങള്‍ അകറ്റി ഐശ്വര്യം ലഭിക്കാൻ കാരണമാകുമെന്നാണ് ഭക്തരുടെ വിശ്വാസം. കൂടാതെ ക്ഷേത്രത്തിലെ വേദാര്‍ച്ചനയിലും ഭജനയിലും പ്രധാനമന്ത്രി പങ്കെടുത്തു.
ഒന്നേകാല്‍ മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് നരേന്ദ്ര മോദി കൊച്ചിയിലേക്ക് മടങ്ങിയത്. ഗുരൂവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം ഹെലികോപ്ടറിലാണ് മോദി തൃപ്രയാറിലെത്തിയത്. ക്ഷേത്രത്തില്‍ നിന്ന് മടങ്ങുന്നതിനിടെ കാറില്‍ നിന്നും വഴിയരികില്‍ കാത്തുനിന്ന പ്രവര്‍ത്തകരെ മോദി അഭിവാദ്യം ചെയ്തു.
ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നത്. ഐതീഹ്യങ്ങളേറെയുളള ഒരു ക്ഷേത്രം കൂടിയാണ് തൃപ്രയാര്‍. ദ്വാരകയില്‍ ഭഗവാൻ ശ്രീകൃഷ്ണന് ഇവിടുത്തെ വിഗ്രഹമാണ് പൂജിച്ചത് എന്നതാണ് ഭക്തരുടെ വിശ്വാസം. കാലക്രമേണ ഈ വിഗ്രഹം കടലെടുത്തു. പിന്നീട് മത്സ്യത്തൊഴിലാളികള്‍ക്ക് ഈ വിഗ്രഹം കിട്ടിയെന്നും അത് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചുവെന്നുമാണ് വിശ്വസിക്കുന്നത്.