പ്രതിസന്ധികളെ കഠിനപ്രയത്നവും അര്‍പ്പണബോധവും കരുത്താക്കി നേരിട്ട എം.പി. ഫാത്തിമ സെഹ്ബ നേടിയത് 57 ലക്ഷത്തിന്റെ കോമണ്‍വെല്‍ത്ത് സ്‌പ്ലിറ്റ്-സൈറ്റ് പിഎച്ച്.ഡി സ്‌കോളര്‍ഷിപ്.
‘അര്‍ബൻ പ്ലാനിങ്ങിന്റെ പരിധിയിലുള്ള ‘ജെൻഡേര്‍ഡ് മൊബിലിറ്റി’ വിഷയത്തില്‍ നടത്തിയ ഗവേഷണത്തിനാണ് ബ്രിട്ടനില്‍ ഒരു വര്‍ഷം തുടര്‍പഠനം നടത്താൻ കോഴിക്കോട് എൻ.ഐ.ടി ആര്‍ക്കിടെക്‌ചര്‍ ആൻഡ് പ്ലാനിങ്ങിലെ ഗവേഷണ വിദ്യാര്‍ഥിനി സെഹ്ബക്ക് സ്കോളര്‍ഷിപ് ലഭിച്ചത്.
വാസ്തുവിദ്യയുടെ ക്യു.എസ് ലോക റാങ്കിങ്ങില്‍ മികച്ച സ്ഥാനത്തുള്ള ലണ്ടനിലെ യൂനിവേഴ്‌സിറ്റി കോളജിലെ ബാര്‍ട്ട്‌ലെറ്റ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്‌ചറിലാണ് തുടര്‍പഠനം. യാത്രാ ചെലവ്, മുഴുവൻ ട്യൂഷൻ ഫീസ്, ഗവേഷണ ഗ്രാന്റ്, പഠന യാത്ര ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പൻറ്, അലവൻസ് എന്നിവ സ്കോളര്‍ഷിപില്‍ ഉള്‍പ്പെടും.
കോഴിക്കോട് എൻ.ഐ.ടിയില്‍ നിന്ന് അര്‍ബൻ പ്ലാനിങ്ങില്‍ ബിരുദാനന്തര ബിരുദവും കൊല്ലം ടി.കെ.എം കോളജില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദവും നേടിയ സെഹ്ബ പ്രശസ്ത പ്രസാധകരായ ടെയ്‌ലര്‍, ഫ്രാൻസിസ്, സ്പ്രിംഗര്‍ എന്നിവരോടൊപ്പം പ്രബന്ധവും രണ്ട് പുസ്തക അധ്യായങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആറുമാസം മുമ്ബ് ബെല്‍ജിയത്തിലെ അന്താരാഷ്ട്ര സമ്മേളനത്തിലും പങ്കെടുത്തു.
മലപ്പുറം മഞ്ചേരി മാഞ്ചേരി പുതുശ്ശേരി പരേതനായ എം.പി.എ. അബ്ദുല്‍ അസീസ് കുരിക്കളുടെയും പി.കെ. സൗദത്തിന്റെയും മകളാണ്. പ്രസവാനന്തര വിശ്രമത്തിന് അവധി നല്‍കിയാണ് എൻ.ഐ.ടിയില്‍ അധ്യയനം നടത്തിയതും മികച്ച വിജയം നേടിയതും. എൻ.ഐ.ടിയില്‍ ഡോ. സി. മുഹമ്മദ് ഫിറോസിന്റെ മാര്‍ഗനിര്‍ദേശ പ്രകാരമായിരുന്നു പഠനം. ഭര്‍ത്താവ് ഷബില്‍ പറമ്ബൻ. മക്കള്‍: സീഷാൻ, അരീം.