ടെഹ്‌റാൻ: ജനുവരി 3ന് തെക്കുകിഴക്കൻ നഗരമായ കെര്‍മനില്‍ 90 ലധികം പേരുടെ ജീവനെടുത്ത ഇരട്ട സ്‌ഫോടനങ്ങളില്‍ ബോംബുകള്‍ നിര്‍മ്മിച്ച സംഘത്തിന്റെ തലവനെന്ന് കരുതുന്നയാളെ തിരിച്ചറിഞ്ഞതായി ഇറാൻ അധികൃതര്‍ പറഞ്ഞു.
ബോംബ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത പ്രധാന പ്രതി, അബ്ദുള്ള താജിക്കി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന താജിക്കിസ്ഥാൻ പൗരനാണെന്ന് ഇന്റലിജൻസ് മന്ത്രാലയം പറഞ്ഞു. തെക്കുകിഴക്കൻ അതിര്‍ത്തി കടന്ന് ഡിസംബര്‍ പകുതിയോടെയാണ് ഇയാള്‍ ഇറാനില്‍ പ്രവേശിച്ചത്. ബോംബുകള്‍ നിര്‍മ്മിച്ച ശേഷം ആക്രമണത്തിന് രണ്ട് ദിവസം മുമ്ബ് ഇയാള്‍ കടന്നുകളഞ്ഞെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇറാൻ റെവലൂഷനറി ഗാര്‍ഡ്സിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മുൻ തലവൻ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ കബറിടത്തിന് സമീപമായിരുന്നു സ്ഫോടനങ്ങളുണ്ടായത്.
തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് ഏകദേശം 820 കിലോമീറ്റര്‍ തെക്ക് കിഴക്കായുള്ള കെര്‍മനില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു. ഇരുപത് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
94 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതില്‍ 14 പേര്‍ അഫ്ഗാൻ പൗരന്മാരാണ്. 280ലധികം പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്ന് 35 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.