Friday, April 19, 2024
HomeKeralaഅധ്യാപകന്‍റെ കൈവെട്ടിയ കേസ്: സവാദിന്‍റെ തിരിച്ചറിയല്‍ പരേഡ് ഉടന്‍

അധ്യാപകന്‍റെ കൈവെട്ടിയ കേസ്: സവാദിന്‍റെ തിരിച്ചറിയല്‍ പരേഡ് ഉടന്‍

കൊച്ചി: മൂവാറ്റുപുഴയില്‍ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ച്‌ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ.
ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദിന്‍റെ തിരിച്ചറിയല്‍ പരേഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എന്‍ഐഎ.

ഇതിനായുള്ള അപേക്ഷ മജിസ്‌ട്രേറ്റ് കോടതിയില്‍ എന്‍ഐഎ ഉടന്‍ ഫയല്‍ ചെയ്യും. പ്രഫസര്‍ ടി.ജെ.ജോസഫ്, മറ്റ് ദൃക്സാക്ഷികള്‍ എന്നിവരെ സവാദ് കിടക്കുന്ന എറണാകുളം സബ് ജയിലില്‍ എത്തിച്ച്‌ തിരിച്ചറിയല്‍ പരേഡ് നടത്തും.

തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കി പ്രതിയെ വേഗത്തില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യല്‍ ആരംഭിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെക്കുറിച്ചും ഗൂഢാലോചനയെപ്പറ്റിയും വിശദമായ അന്വേഷണം നടക്കും. സവാദില്‍ നിന്നും പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക് പരിശോധന നടത്തും.

രഹസ്യവിവരത്തെതുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നാണ് സവാദ് എന്‍ഐഎയുടെ വലയിലായത്. അവിടെ മരപ്പണിക്കാരനായി കഴിയുകയായിരുന്നു ഇയാള്‍. 2010 ജൂലൈയില്‍ നടന്ന സംഭവത്തിനുശേഷം 13വര്‍ഷമായി സവാദ് ഒളിവിലായിരുന്നു.

പ്രഫ. ടി.ജെ. ജോസഫിന്‍റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ 10ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.

കുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിന് ആലുവയില്‍നിന്നു സവാദ് ബംഗളൂരുവിലേക്കു കടന്നതായി അന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ അതിനുശേഷം കഴിഞ്ഞ 13 വര്‍ഷമായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിലൊന്നും സവാദിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇയാളെ പിടികൂടാനാവില്ലെന്നു കരുതിയിരിക്കെയാണ് കണ്ണൂരില്‍ നിന്നുള്ള അറസ്റ്റ്. കേരള പോലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാര്‍ച്ചിലാണ് എന്‍ഐഎ ഏറ്റെടുത്തത്.

സവാദിനെ വിദേശത്തു കണ്ടതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍ഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളില്‍ ഒരാളും ദുബായിയില്‍ സവാദിനെ കണ്ടതായി മൊഴി നല്‍കിയിരുന്നു.

ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഏജന്‍റുമാരുള്ള പാക്കിസ്ഥാന്‍, ദുബായി എന്നിവിടങ്ങളില്‍ സവാദിനെ കണ്ടെത്താനായി ഊര്‍ജിത അന്വേഷണം നടന്നിരുന്നു. അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും എന്‍ഐഎ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സവാദ് സിറിയയിലേക്കു കടന്നതായി പ്രചാരുണ്ടായെങ്കിലും അതിനും തെളിവു ലഭിച്ചില്ല.

കേസിലെ കൂട്ടുപ്രതികളുമായും സംഭവത്തിനു ശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല. കേസില്‍ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തിയ ആദ്യഘട്ടത്തില്‍ സവാദിനെ ബംഗളൂരുവില്‍ നിന്നു കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥിരീകരണം പിന്നീടുണ്ടായില്ല.

നേപ്പാളില്‍ ഏറെക്കാലം ഒളിവില്‍ താമസിച്ച പ്രതി എം.കെ. നാസറിനൊപ്പം സവാദുണ്ടെന്നായിരുന്നു നാട്ടിലുള്ള അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുമാനം. എന്നാല്‍ നാസര്‍ കീഴടങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യപ്പെട്ടെങ്കിലും സവാദിനെ സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിനു ലഭിച്ചില്ല.

കുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിനു സവാദിനെ അവസാനമായി കണ്ടതു കേസില്‍ കഴിഞ്ഞ വര്‍ഷം ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതി സജിലായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അധ്യാപകന്‍റെ കൈവെട്ടാന്‍ ഉപയോഗിച്ച മഴുവുമായാണു സവാദ് അന്നു കടന്നുകളഞ്ഞത്. ക്രൈംബ്രാഞ്ചിനും എന്‍ഐഎക്കും ഈ മഴുവും ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ആക്രമണത്തിനിടയില്‍ സവാദിനു ചെറിയതോതില്‍ പരിക്കേറ്റിരുന്നു. പരിക്കുമായി സവാദ് ആലുവ വരെ എത്തിയതിനു തെളിവുണ്ടെങ്കിലും അവിടെ നിന്ന് എങ്ങോട്ടാണു നീങ്ങിയതെന്നു സംഘത്തിലെ മറ്റുള്ളവര്‍ക്കും അറിയില്ലായിരുന്നു.

ബംഗളൂരുവില്‍ സവാദ് ചികിത്സ തേടിയ നഴ്‌സിംഗ് ഹോമില്‍ നിന്നു കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് അന്നു പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ അന്നത്തെ അന്വേഷണ സംഘം ഇക്കാര്യം നിഷേധിച്ചിരുന്നു.

54 പ്രതികളുള്ള കേസില്‍ മറ്റുപ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കി. ഒന്നാംഘട്ടത്തില്‍ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു. 42 ഓളം പേരാണ് അന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്. 2015ല്‍ ആദ്യ വിധി പ്രസ്താവിച്ചിരുന്നു. അന്ന് 31 പേരാണ് വിചാരണ നേരിട്ടത്. അതില്‍ 18 പ്രതികളെ വെറുതെ വിടുകയും ബാക്കിയുള്ളവര്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിരുന്നു.

ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജില്‍, എം.കെ. നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. ഒമ്ബത്, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീന്‍ കുഞ്ഞിനും അയൂബിനും മൂന്നുവര്‍ഷം വീതം തടവും ശിക്ഷിച്ചിരുന്നു.

ജോസഫിന് എല്ലാം പ്രതികളും ചേര്‍ന്ന് നാല് ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികള്‍ 2.85 ലക്ഷം രൂപ പിഴ നല്‍കണമെന്നും അവസാന മൂന്ന് പ്രതികള്‍ 20,000 രൂപയും പിഴ നല്‍കണമെന്നും വിധിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular