ന്യൂഡല്‍ഹി: തന്റെ മുൻ ബിസിനസ് പങ്കാളികള്‍ 15കോടിയിലധികം രൂപ കബളിപ്പിച്ചെന്ന ആരോപണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണി രംഗത്ത്.
ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനെന്ന പേരില്‍ കരാറുണ്ടാക്കുകയും പിന്നീട് 15കോടിയുടെ നഷ്ടം വരുത്തിയെന്നും ധോണി നല്‍കിയ പരാതിയില്‍ പറയുന്നു. 2017ലെ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ക്ക സ്‌പോര്‍ട്‌സ് ആൻഡ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ മിഹിര്‍ ദിവാകര്‍, സൗമ്യ വിശ്വാസ് എന്നിവര്‍ക്കെതിരെയാണ് റാഞ്ചിയിലെ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
ക്രിക്കറ്റ് താരത്തിന്റെ പേരില്‍ ഇന്ത്യയിലും വിദേശത്തും ക്രിക്കറ്റ് അക്കാദമികള്‍ തുറക്കാൻ 2017ല്‍ ദിവാകര്‍ ധോണിയുമായി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാൻ ദിവാകര്‍ തയ്യാറായില്ല. നിരവധി തവണ സ്ഥാപനത്തെ ബന്ധപ്പെട്ടിട്ടും ലീഗല്‍ നോട്ടീസ് അയച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെ 2021 ആഗസ്റ്റ് 15ന് ആര്‍ക്ക സ്പോര്‍ട്സുമായുള്ള കരാറില്‍ നിന്ന് ധോണി പിന്മാറി.
കരാറില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ ഫ്രാഞ്ചെെസി ഫീസും ഉടമ്ബടി പ്രകാരമുള്ള ലാഭവും പങ്കിടാതെ ആര്‍ക്ക സ്‌പോര്‍ട്‌സ് ധോണിയെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി. കരാര്‍ അവസാനിപ്പിച്ചതിന് ശേഷവും ധോണിയുടെ പേരില്‍ പങ്കാളികള്‍ അക്കാദമികള്‍ സ്ഥാപിക്കാൻ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. കമ്ബനി കരാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും ഇതുമൂലം തനിക്ക് 15കോടിയിലധികം നഷ്ടം സംഭവിച്ചെന്നും ധോണി ആരോപിക്കുന്നു.