മലയാളികള്‍ക്ക് അഭിമാനമായാണ് ജൂഡ് ആന്തണി ജോസഫ് ചിത്രം 2018 ഇന്ത്യയുടെ ഓസ്കര്‍ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാല്‍ ചിത്രത്തിന് അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടംനേടാൻ ചിത്രത്തിനായില്ല. ഇപ്പോള്‍ ശ്രദ്ധനേടുന്നത് 2018ന്റെ ഓസ്കര്‍ പ്രവേശനത്തേക്കുറിച്ച് ജൂഡ് ആന്തണി പറഞ്ഞ വാക്കുകളാണ്.
മലയാള സിനിമ രംഗത്തെ ഒരു പ്രത്യേക ഗ്യാംങ്ങിന്‍റെ ചിത്രമായിരുന്നു 2018 എങ്കില്‍ ഓസ്കര്‍ നേടുമായിരുന്നു എന്നാണ് ജൂഡ് ആന്തണി പറയുന്നത്. ഒന്നുമല്ലാത്ത സിനിമകള്‍ പോലും വലുതായി കാണിക്കാന്‍ ആ ഗ്യാങ്ങിന് സാധിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ചാനലിന്‍റെ സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജൂഡ്.
2018 ന്‍റെ വ്യാജ പ്രിന്റ് ഇറങ്ങിയത് വിദേശത്ത് അയച്ച പതിപ്പില്‍ നിന്നാണ് എന്നാണ് ജ്യൂഡ് പറയുന്നത്. വിദേശത്തേക്ക് അയച്ച പതിപ്പില്‍ മൂന്ന് ഷട്ടറും തുറക്കുന്നതായി കാണിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് വ്യാജ പ്രിന്റ് ഇറങ്ങിയത് എങ്ങനെയെന്ന് മനസിലായതെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതിന് പിന്നില്‍ ആരാണെന്നത് കണ്ടെത്താന്‍ ശ്രമിക്കാത്തത് വിഷമം ഉണ്ടാക്കി. നമ്മുടെ ഒരു സ്വന്തം വസ്തു ഒരാള്‍ മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും ജൂഡ് പറഞ്ഞു.
കേരളത്തെ മുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ജൂഡ് 2018 ഒരുക്കിയത്. ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, അപര്‍ണ ബാലമുരളി. ഇന്ദ്രൻസ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. ബോക്സ് ഓഫിസിലും ചിത്രം വൻ വിജയമായി മാറി. 200 കോടിയില്‍ അധികമായിരുന്നു ചിത്രത്തിന്റെ കളക്ഷൻ.