ലണ്ടൻ: 2023ലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാന മത്സരത്തില്‍ ആഴ്സണലിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. ഫുള്‍ഹാമിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗണ്ണേഴ്സ് കീഴടങ്ങിയത്.
പ്രീമിയര്‍ ലീഗിലെ ടേബ്ള്‍ ടോപ്പറായി ജൈത്രയാത്ര നടത്തിയിരുന്ന ആഴ്ണലിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണ്.
കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ്ഹാമിനെതിരെ ഏകപക്ഷീയമായ രണ്ടുഗോളിന് പരാജയപ്പെട്ടിരുന്നു. ഇതോടെ 20 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഒരു മത്സരം കുറച്ച് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 40 പോയിൻുറമായി മൂന്നാമതാണ്. 42 പോയിന്റ് വീതമുള്ള ലിവര്‍പൂളും അസ്റ്റണ്‍ വില്ലയുമാണ് പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഫുള്‍ഹാമിന്റെ ക്രാവൻ കോട്ടേജ് മൈതാനത്ത് നടന്ന മത്സരത്തില്‍ പന്തിൻമേലുള്ള ആധിപത്യം കൂടുതല്‍ ആഴ്സണലിനായിരുന്നെങ്കിലും ഗോളടിക്കാനായില്ല. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ബുകായോ സാക്കയുടെ ഗോളിലൂടെ ആഴ്സണലാണ് ആദ്യ ലീഡെടുക്കുന്നത്.
29ാം മിനിറ്റില്‍ റൗള്‍ജിമനസിലൂടെ ഫുള്‍ഹാം മറുപടിഗോള്‍ നേടി(1-1). രണ്ടാം പകുതിയില്‍ 59ാം മിനിറ്റിലാണ് ബോബി ഡെകൊര്‍ഡോവ ഫുള്‍ഹാമിനായി വിജയഗോള്‍ നേടുന്നത്. ജയത്തോടെ ഫുള്‍ഹാം 24 പോയിന്റുമായി 13ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
മറ്റൊരു മത്സരത്തില്‍ ടോട്ടൻഹാം ഒന്നിനെതിരെ മൂന്ന് ഗോളിന് ബോണ്‍മൗത്തിനെ കീഴടക്കി. പാപ് മാതാര്‍സര്‍, സണ്‍ ഹ്യൂങ്മെൻ, റിച്ചാലിസണ്‍ എന്നിവരാണ് ടോട്ടൻഹാമിനായി ഗോള്‍ കണ്ടെത്തിയത്. 84ാം മിനിറ്റില്‍ അലെക്സ് സ്കോട്ടാണ് ബോണ്‍മൗത്തിനായി ആശ്വാസഗോള്‍ നേടിയത്. 20 മത്സരങ്ങളില്‍ നിന്ന് 39 പോയിന്റുമായി പട്ടികയില്‍ അഞ്ചാമതാണ് ടോട്ടൻഹാം.