മുണ്ടക്കയം: രണ്ടുവര്‍ഷം മുമ്ബുണ്ടായ പ്രളയത്തില്‍ വീട് ഉള്‍പ്പെടെ സര്‍വതും നശിച്ച വയോധിക ദമ്ബതിമാര്‍ക്ക് വീടൊരുക്കി പൂര്‍വവിദ്യാര്‍ഥികളുടെ വാട്സാപ്പ് ഗ്രൂപ്പ്.
മുണ്ടക്കയം വെള്ളനാടി ആറ്റുപുറമ്ബോക്കില്‍ താമസക്കാരായിരുന്ന കൊച്ചുമഠത്തില്‍ ഹമീദുകുട്ടിക്കും ഭാര്യ ശോശാമ്മയ്ക്കുമാണ് ചിറ്റടി മാങ്ങാപ്പാറയില്‍ വീട് നിര്‍മിച്ചുകൊടുത്തത്.
കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ 1989-90 വര്‍ഷത്തെ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുടെ വാട്സാപ്പ് ഗ്രൂപ്പംഗങ്ങള്‍ ചേര്‍ന്ന് 1.5 ലക്ഷം രൂപ മുടക്കി വീടിന്റെ പണിപൂര്‍ത്തീകരിച്ച് കൈമാറുകയായിരുന്നു.
സര്‍ക്കാര്‍ ധനസഹായമായി ഇവര്‍ക്ക് പത്ത് ലക്ഷം രൂപ ലഭിച്ചു. ആറുലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങി. നാലുലക്ഷം രൂപ കൊണ്ട് വീടുപണി ആരംഭിച്ചെങ്കിലും മൂന്നാം ഗഡു ലഭിക്കാൻ കാലതാമസമെടുത്തതോട വാട്ട്സാപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ പണംമുടക്കി വീടിന്റെ ബാക്കി നിര്‍മാണം പൂര്‍ത്തീകരിച്ചു നല്‍കി.
ഗ്രൂപ്പിന്റെ പ്രധാന സംഘാടകനും പ്രവാസിയുമായ ഡോ. സുബി ഡോമിനിക്ക് കാലാപറമ്ബില്‍ മുൻകൈയെടുത്ത് നിര്‍മാണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് കൈമാറി. സി.പി.എം. പാറത്തോട് ലോക്കല്‍ സെക്രട്ടറി പി.കെ.ബാലനായിരുന്നു നിര്‍മാണച്ചുമതല.
സജിലാല്‍ മാമ്മൂട്ടില്‍, ബിജു, സന്ദീപ്, സോണി വര്‍ഗീസ്, സിബി മണ്ണൂര്‍ തുടങ്ങിയവര്‍ പെയിന്റിങ്ങിന് നേതൃത്വം നല്‍കി. വീട്ടുപകരണങ്ങള്‍ നാട്ടുകാര്‍ വാങ്ങി നല്‍കി. കാര്‍ഷികവിളകള്‍ നട്ടു. സജിലാല്‍, പാറത്തോട് പഞ്ചായത്തംഗം ഡയസ് കോക്കാട്, അജു പനയ്ക്കല്‍, സി.പി.എം. പാറത്തോട് ലോക്കല്‍ സെക്രട്ടറി പി.കെ.ബാലൻ എന്നിവര്‍ പങ്കെടുത്തു.