ഗസ്സ: വെടിനിര്‍ത്തല്‍ ഇടവേളയില്‍ സ്വന്തം നാട്ടിലെത്തിയ വടക്കൻ ഗസ്സ നിവാസികള്‍ക്ക് കാണാനായത് തകര്‍ന്നു തരിപ്പണമായ ഭവനങ്ങള്‍.
ഒന്നൊഴിയാതെ എല്ലാ കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
യു.എൻ ഏജൻസിയുടെ കണക്ക് പ്രകാരം 2,34,000 കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ട്. 46,000 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ഇത് പൂര്‍വസ്ഥിതിയിലാക്കുക കടുത്ത വെല്ലുവിളിയാണ്.
കനത്ത ആക്രമണത്തെത്തുടര്‍ന്ന് 18 ലക്ഷത്തോളം പേരാണ് വടക്കൻ ഗസ്സയില്‍നിന്ന് തെക്കുഭാഗത്തേക്ക് പലായനം ചെയ്തത്. വടക്കുഭാഗത്തേക്ക് മടങ്ങിവരരുതെന്ന് ഇസ്രായേല്‍ സേന ഇവരോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും പലരും വീടുകള്‍ തേടിയെത്തുന്നുണ്ട്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും യു.എൻ നേതൃത്വത്തിലുള്ള അഭയാര്‍ഥി ക്യാമ്ബുകളെ ആശ്രയിക്കുമ്ബോള്‍ കുറെപേര്‍ നിരത്തുകളിലാണ് അന്തിയുറങ്ങുന്നത്. ഇസ്രായേല്‍ കരയുദ്ധം പുനരാരംഭിക്കുകയാണെങ്കില്‍ ഇവര്‍ എങ്ങോട്ട് പോകുമെന്നത് ചോദ്യചിഹ്നമാണ്. അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്ന് ഈജിപ്ത് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിശേഷിച്ചും.
താല്‍ക്കാലിക വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും മതിയായ അളവില്‍ എത്തുന്നില്ല. പ്രതിദിനം 160 മുതല്‍ 200 വരെ ട്രക്കുകളാണ് സഹായ വസ്തുക്കളുമായെത്തുന്നത്. എന്നാല്‍, ഇത് ആവശ്യമായതിന്റെ പകുതിയില്‍ താഴെ മാത്രമാണ്.