ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ മതുവ സമൂഹത്തിന്‍റെ പൗരത്വ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സംസാരിക്കവേയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി (സി.എ.എ) നിയമത്തിന്റെ അന്തിമ കരട് 2024 മാര്‍ച്ച് 30-നകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി അജയ് മിശ്ര അറിയിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി പൗരത്വ ഭേദഗതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചില പ്രശ്‌നങ്ങള്‍ പരിഹരിച്ചു തുടങ്ങിയിട്ടുണ്ട്. ബംഗ്ലാദേശിലെ മതപീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട ആളുകള്‍ അടങ്ങുന്ന പശ്ചിമ ബംഗാളിലെ മതുവ സമൂഹത്തിന്‍റെ പൗരത്വ അവകാശങ്ങള്‍ ആര്‍ക്കും തട്ടിയെടുക്കാൻ കഴിയില്ല. അടുത്ത വര്‍ഷം മാര്‍ച്ചോടെ പൗരത്വ ഭേദഗതിയുടെ അന്തിമ കരട് പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു -അജയ് മിശ്ര പറഞ്ഞു.
ബില്‍ ഇരുസഭകളിലും പാസാക്കിയതാണ്. ലോക്‌സഭയില്‍ നിന്ന് ചട്ടം രൂപീകരിക്കുന്നതിന് 2024 ജനുവരി 9 വരെ സമയപരിധിയുണ്ട്. രാജ്യസഭാ സമിതിക്ക് 2024 മാര്‍ച്ച് 30 വരെയും സമയപരിധിയുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി മതുവ സമുദായത്തെയും പൗരത്വ ഭേദഗതിയും മാത്രമാണ് ഓര്‍ത്തത് -അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കാൻ പാര്‍ട്ടിക്ക് കഴിയില്ലെന്ന് ഈ പ്രസ്താവനയോട് പ്രതികരിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിലെ എം.പി സന്തനു സെൻ പറഞ്ഞു.