കോഴിക്കോട് എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ലെന്ന് കോഴിക്കോട് ബീച്ചില്‍ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണത്. ആരോഗ്യരംഗത്തെ നമ്മുടെ നേട്ടങ്ങള്‍ നോക്കുമ്ബോള്‍ അത് ആരും അംഗീകരിക്കും. ഓരോ കൊല്ലവും ഇതാ കിട്ടിയെന്ന് തോന്നുമെങ്കിലും കേരളത്തിന് പ്രഖ്യാപിക്കില്ല. ഇതുപോലെ നാടിന് പ്രതികൂലമായ അനേകം നിലപാട് കേന്ദ്രമെടുത്തു. ഇപ്പോള്‍ എതിര്‍ നിലപാടുകളുടെ മൂര്‍ധന്യതയിലാണ്. ഇതിനെതിരെ ജനങ്ങള്‍ക്കൊപ്പം തുറന്നെതിര്‍ക്കാൻ പ്രതിപക്ഷം തയാറാകുന്നില്ല. കേരളം മുന്നോട്ടുവെക്കുന്ന ബദല്‍, മതേതര നിലപാടാണ് കേന്ദ്രത്തെ ചൊടിപ്പിക്കുന്നത്. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവുമാണ് വേണ്ടത്. അധികാരവും ധനവുമുള്ള പ്രാദേശിക സര്‍ക്കാറാണ് ആവശ്യം. എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്റെ അധികാരമടക്കം കേന്ദ്രം കവരാനാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റേഷൻ കടകളുടെ മുഖച്ഛായ മാറ്റാൻ സാധിച്ചതായി മന്ത്രി ജി.ആര്‍. അനിലും നവകേരള സദസ്സില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ നിവേദനങ്ങളിലും സര്‍ക്കാറിന്റെ ശ്രദ്ധയെത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. ഹൃദയ ശൂന്യമായ പ്രതിപക്ഷവും ഹൃദയമുള്ള സര്‍ക്കാറുമാണുള്ളതെന്നും അതിന്റെ ഉദാഹരണമാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത് തടയാൻ നോക്കിയതെന്നും മന്ത്രി എം.ബി. രാജേഷും പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് കൊച്ചിയില്‍ ഹൃദയം എത്തിച്ചത്, ഹെലികോപ്റ്ററിനെ എതിര്‍ത്ത മാധ്യമങ്ങള്‍ക്കുതന്നെ വാര്‍ത്തയാക്കേണ്ടിവന്നെന്നും മന്ത്രി പറഞ്ഞു.