കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) ടെക്‌ഫെസ്റ്റില്‍ ഗാനമേള തുടങ്ങാനിരിക്കേയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെയും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു.
വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കുസാറ്റില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. സഹപാഠികളും അദ്ധ്യാപകരും ഉള്‍പ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ എത്തുന്നത്. നൊമ്ബരം സഹിക്കാനാവാതെ പലരും വാവിട്ട് നിലവിളിക്കുന്നുണ്ടായിരുന്നു.
അതേസമയം, അപകടത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ വൈസ് ചാൻസലറോടും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടി.നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. മരിച്ച വിദ്യാത്ഥികളില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. അപകടത്തില്‍ 72 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
കൂത്താട്ടുകുളം കിഴകൊമ്ബ് കൊച്ചുപാറയില്‍ തമ്ബിയുടെ മകൻ അതുല്‍ തമ്ബി (23), വടക്കൻ പറവൂര്‍ ഗോതുരുത്ത് കുറുമ്ബത്തുരുത്ത് കോണത്ത് റോയ് ജോര്‍ജ് കുട്ടിയുടെ മകള്‍ ആൻ റിഫ്റ്റ (20), കോഴിക്കോട് താമരശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ആല്‍വിൻ വിദ്യാര്‍ത്ഥിയല്ല. ലില്ലിയാണ് അതുല്‍ തമ്ബിയുടെ മാതാവ്. സഹോദരൻ അജിൻ തമ്ബി. സിന്ധുവാണ് ആൻ റിഫ്റ്റയുടെ മാതാവ്. സഹോദരൻ: റിഥുല്‍.
പരിപാടി തുടങ്ങാനിരിക്കേ മഴ പെയ്തതോടെ പുറത്തുനിന്നെത്തിയവര്‍ ഉള്‍പ്പെടെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഇരച്ചുകയറിയതാണ് ദുരന്തത്തിന് കാരണമായത്.ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും നാലു പേരും മരിച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ 48 പേരാണ് ചികിത്സയിലുള്ളത്. സമീപത്തെ മറ്റ് ആശുപത്രികളിലും കുട്ടികള്‍ ചികിത്സയിലുണ്ട്. 15 പേര്‍ കളമശേരി കിൻഡര്‍ ആശുപത്രിയിലും ചികിത്സയിലാണ്.
സ്‌കൂള്‍ ഒഫ് എൻജിനിയറിംഗിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച തുടങ്ങിയ ഫെസ്റ്റ് ഇന്നാണ് അവസാനിക്കേണ്ടിയിരുന്നത്. ഇന്നലെ ബോളിവുഡ് ഗായിക നിഖിതയുടെ ഗാനസന്ധ്യയാണ് നടക്കാനിരുന്നത്. പാസ് വച്ചു നടത്തിയ പരിപാടിയില്‍ ഓഡിറ്റോറിയത്തിനുള്ളില്‍ മൂവായിരത്തിലേറെ കുട്ടികള്‍ ഉണ്ടായിരുന്നെന്ന് വൈസ് ചാലൻസലര്‍ ഡോ.പി.ജി. ശങ്കരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.