കൊച്ചി: ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായുള്ള ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ശനിയാഴ്ച വീണ്ടും പന്തുരുളും.
തട്ടകമായ കൊച്ചി നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും ഏറ്റുമുട്ടും. രാത്രി എട്ടിനാണ് മത്സരം. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ ചെന്നൈയിൻ എഫ്.സിയും ഈസ്റ്റ്ബംഗാളും തമ്മില്‍ വൈകീട്ട് 5.30നാണ് ആദ്യ കളി.
ആറ് മത്സരങ്ങളില്‍നിന്ന് നാല് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമടക്കം 13 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ രണ്ടാമതാണ്. അഞ്ച് കളികളില്‍നിന്ന് 13 പോയൻറുള്ള എഫ്.സി ഗോവയെ മറികടന്ന് തലപ്പത്തെത്താൻ ബ്ലാസ്റ്റേഴ്സിന് ഒരു പോയന്റ് മതി. ഹൈദരാബാദും ബ്ലാസ്റ്റേഴ്സും ഈ സീസണില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. മുംബൈ എഫ്.സിക്കെതിരെ മാത്രം തോറ്റ മഞ്ഞപ്പട, അവസാന കളിയില്‍ കൊല്‍ക്കത്തയില്‍ ഈസ്റ്റ്ബംഗാളിനെ 2-1ന് തോല്‍പിച്ചിരുന്നു. ഇരുടീമുകളും ഒമ്ബത് തവണ ഏറ്റുമുട്ടിയതില്‍ അഞ്ച് തവണ ഹൈദരാബാദിനായിരുന്നു ജയം. ബാറിന് കീഴില്‍ തകര്‍പ്പൻ ഫോമിലുള്ള സചിൻ സുരേഷ് തുടരും.
തുടര്‍ച്ചയായ മത്സരങ്ങളില്‍ പെനാല്‍റ്റി കിക്ക് തടഞ്ഞ ഐ.എസ്.എല്ലിലെ ആദ്യ ഗോളിയെന്ന നേട്ടവുമായാണ് കൊച്ചിയില്‍ സചിനിറങ്ങുന്നത്. വിബിൻ മോഹനനും കളിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ കളിയില്‍ ഇരട്ടഗോള്‍ നേടിയ ദിമിത്രിയോസ് ഡയമന്റക്കോസ് രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ കളിക്കില്ല.
ഡയമന്റക്കോസിന് പകരം മലയാളി താരം കെ.പി. രാഹുലിന് സാധ്യതയുണ്ട്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, പ്രീതം കോട്ടാല്‍, റുയ്‍വാ ഹോര്‍മിപാം തുടങ്ങിയ താരങ്ങള്‍ പതിവുപോലെ ഇലവനിലുണ്ടാകും. ഹൈദരാബാദ് പോയന്റ് പട്ടികയില്‍ താഴെയായതിനാല്‍ കുറച്ചുകാണേണ്ടതില്ലെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമാനോവിച്ച് പറഞ്ഞു. കേരളത്തില്‍നിന്നുള്ള താരങ്ങള്‍ മികച്ച രീതിയില്‍ കളിക്കുന്നുണ്ടെന്നും ബ്ലാസ്റ്റേഴ്സ് ആശാൻ കൂട്ടിച്ചേര്‍ത്തു.
ആറ് മത്സരങ്ങളില്‍നിന്ന് മൂന്ന് പോയന്റ് മാത്രമുള്ള ഹൈദരാബാദിന് കൊച്ചിയില്‍ ജയം എളുപ്പമാകില്ല. ടീമിന് ആകെ കിട്ടിയത് മൂന്ന് സമനില മാത്രമാണ്. ബ്ലാസ്റ്റേഴ്സ് കരുത്തരാണെന്നും പൊരുതുമെന്നും ബ്ലാസ്റ്റേഴ്സിന്റെ മുൻ അസി. കോച്ച് കൂടിയായ ഹൈദരാബാദ് മുഖ്യ പരിശീലകൻ താങ്ബോയ് സിങ്തോ പറഞ്ഞു.