കണ്ണൂര്‍: മട്ടന്നൂരിലെ നവകേരള സദസില്‍ കെ.കെ.ശൈലജ എം.എല്‍.എയുടെ പ്രസംഗം നീണ്ടതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്ഥലം എം.എല്‍.എയായ കെ.കെ. ശൈലജയായിരുന്നു മട്ടന്നൂരിലെ പരിപാടിയിലെ അദ്ധ്യക്ഷ. ശൈലജ കൂടുതല്‍ സമയം സംസാരിച്ചത് കൊണ്ട് മന്ത്രിമാര്‍ക്കും തനിക്കും കുറച്ചുസമയമാണ് സംസാരിക്കാൻ ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങള്‍ 21 പേരുണ്ടെങ്കിലും മൂന്നുപേര്‍ സംസാരിക്കാനുള്ള ക്രമമാണ് വരുത്തിയിട്ടുള്ളത്. ആ ക്രമീകരണത്തിന് ഇവിടെ ഒരു കുറവ് വന്നു. നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അദ്ധ്യക്ഷയ്ക്ക് നിങ്ങളെ കണ്ടപ്പോള്‍ കുറേ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നി. സമയം കുറച്ചു കൂടുതലായി പോയി എന്നാണ് തോന്നുന്നത്. അതിന്റെ ഒരു ഫലമായി ഇനിയുള്ള സമയം ചുരുക്കുകയാണ്. എല്ലായിടത്തും എത്തേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
മട്ടന്നൂരിലെ പരിപാടി അത്ര വലിയ പരിപാടിയായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി. സൗഹൃദസംഭാഷണത്തിനിടെ ഭാസ്‌കരൻ മാഷ് ചോദിച്ചു. എങ്ങനെയുണ്ട് പരിപാടി. വലിയ പരിപാടിയെന്ന് ഞാൻ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. വലിയ പരിപാടികളൊക്കെ കണ്ട് ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് മറുപടി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിനെതിരെ വ്യാജപ്രചാരണം നടത്തി അപഹസിക്കാൻ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങള്‍ നല്‍കുന്ന മറുപടിയാണ് ഓരോ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തുന്ന ജനപ്രവാഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ട് ജില്ലകളിലെ അനുഭവം വച്ച് വിലയിരുത്തുമ്ബോള്‍ ഉറപ്പിച്ച പറയാവുന്ന ഒരു കാര്യം സമാനതകളില്ലാത്ത ബഹുജന മുന്നേറ്റമാണ് ഉണ്ടാകുന്നത് എന്ന് തന്നെയാണ്. ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് സമാപിക്കുമ്ബോള്‍ കേരളം കണ്ട ഏറ്റവും വലിയ ബഹുജന സംവാദ പരിപാടി എന്ന ചരിത്ര നേട്ടമാണ് നവകേരള സദസ് കൈവരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.