ദമ്മാം: ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെ.എം.സി.സി സൗദി ഘടകം നേതൃത്വമാറ്റത്തിനൊരുങ്ങി. വെള്ളിയാഴ്ച മക്കയില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ മീറ്റില്‍ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും.
അസ്വാരസ്യങ്ങളില്ലാതെ നേതൃ കൈമാറ്റം സാധ്യമാക്കാൻ മാതൃസംഘടനയായ മുസ്ലീം ലീഗിന്റെ സംസ്ഥാന നേതാക്കള്‍ ദിവസങ്ങള്‍ക്ക് മുന്നേ സൗദിയിലെത്തി ഒരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പുതിയ മെമ്ബര്‍ഷിപ്പ് കാമ്ബയിൻ പൂര്‍ത്തിയായപ്പോള്‍ അംഗങ്ങളുടെ എണ്ണം 55,000 ആയി. 38 പ്രവിശ്യാ സെൻട്രല്‍ കമ്മിറ്റികളുടെയും അവയ്ക്ക് കീഴില്‍ ജില്ലാകമ്മിറ്റികളുടേയും തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് ദേശീയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. 500 അംഗങ്ങള്‍ക്ക് ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ഏകദേശം 110 കൗണ്‍സിലര്‍മാരായായിരിക്കും ദേശീയ ഘടകത്തിലുള്ളത്. ഇവരാണ് തങ്ങളില്‍നിന്ന് പ്രധാന ഭാരവാഹികളെ കണ്ടെത്തുക.
16,000 അംഗങ്ങളുള്ള ജിദ്ദ സെൻട്രല്‍ കമ്മറ്റിക്കാണ് കൗണ്‍സിലില്‍ ആധിപത്യം കൂടുതല്‍. 10,000 അംഗങ്ങളുമായി റിയാദും 7,500 അംഗങ്ങളുമായി ദമ്മാമും തൊട്ടുപുറകെയുണ്ട്. കെ.എം.സി.സി സംഘടനാ രൂപത്തില്‍ സൗദിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി 40 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ മുസ്ലിം ലീഗ് തങ്ങളുടെ ഏറ്റവും ശക്തമായ പോഷക ഘടകമായി അതിനെ അംഗീകരിച്ചു എന്ന പ്രാധാന്യം കൂടി ഇപ്പോഴുണ്ട്.
ലീഗ് സംസ്ഥാന നേതൃത്വം അതീവ ഗൗരവത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. കെ.എം.സി.സി രൂപവത്കരണ കാലം മുതല്‍ മൂന്നര പതിറ്റാണ്ടോളം ഇതിന് നേതൃത്വം കൊടുത്ത കെ.പി. മുഹമ്മ് കുട്ടി ഇപ്പോള്‍ തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാനാണ്. ഇനി അദ്ദേഹം കെ.എം.സി.സി നേതൃത്വത്തില്‍ ഉണ്ടാവില്ല എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന ദമ്മാമില്‍നിന്നുള്ള എൻജിനീയര്‍ ഹാഷിം ദീര്‍ഘകാലം ട്രഷര്‍ പദവി വഹിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്ബ് അദ്ദേഹം മരിച്ചു.
2018 ല്‍ അന്നത്തെ ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി തങ്ങള്‍ ഇടപെട്ട് അഷറഫ് വേങ്ങാട്ട് പ്രസിഡൻറും ഖാദര്‍ ചെങ്കള ജനറല്‍ സെക്രട്ടറിയുമായി ഒരു അഡ്ഹോക്ക് കമ്മിറ്റിയുണ്ടാക്കി മെമ്ബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും കോവിഡ് മഹാമാരി വന്നതോടെ സംഘടനാ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി. നീണ്ട അഞ്ചുവര്‍ഷത്തിനിപ്പുറമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സൗദി കെ.എം.സി.സി തെരഞ്ഞെടുപ്പിെൻറ മുഖ്യ ചുമതലക്കാരൻ കൂടിയായ സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ കല്ലായി, ആബിദ് ഹുസൈൻ തങ്ങള്‍ എം.എല്‍.എ, പി.എം.എ. സമീര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കായി സൗദിയിലെത്തിയിട്ടുണ്ട്. ഇവര്‍ മുഴുവൻ സെൻട്രല്‍ കമ്മിറ്റി ഭാരവാഹികളുമായി കൂടിക്കാഴ്ച പൂര്‍ത്തിയാക്കി അഭിപ്രായങ്ങള്‍ സ്വരൂപിച്ചിട്ടുണ്ട്. അതനുസരിച്ച് സമവായനീക്കത്തിലൂടെയുള്ള ഭാരവാഹി പ്രഖ്യാപനത്തിനാണ് സാധ്യത.
എന്നാല്‍ അസംതൃപ്തി ഇല്ലാതില്ല. മുറുമുറുപ്പുകളുണ്ട്. പുകച്ചിലുകളുണ്ട്. കാര്യമായി തന്നെ ഒരു വിഭാഗം അതൃപ്തി ഏതാണ്ട് പരസ്യമാക്കി രംഗത്തുണ്ട്. ഒരുകാലത്ത് കെ.എം.സി.സിയുടെ നേതൃത്വ സ്ഥാനത്തുണ്ടായിരുന്ന പലരും സെൻട്രല്‍ കമ്മിറ്റി തെരഞ്ഞെടുപ്പുകളില്‍ പുറത്തായതാണ് പുകച്ചിലുകള്‍ക്ക് കാരണം. എന്നാല്‍ ഇത്തരം പരാതികളെ അവഗണിക്കാനാണ് ഉന്നത നേതൃത്വത്തിന്റെ തീരുമാനം.
ജനാധിപത്യ രീതിയില്‍ തന്നെ കീഴ്ഘടകങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കാൻ കഴിഞ്ഞെന്നാണ് നേതൃത്വം കരുതുന്നത്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും കെ.എം.സി.സിയുടെ നേതൃത്വത്തില്‍ അടിമുടി ഒരു തലമുറമാറ്റം സംഭവിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
പഴയ മുഖങ്ങള്‍ പലതും മാറി നില്‍ക്കുകയും യുവാക്കളുടെ പുതിയ നിര നേതൃത്വത്തിലേക്ക് എത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പ്രവര്‍ത്തന പരിചയമുള്ള പഴയ നേതാക്കളെ മാര്‍ഗദര്‍ശികളായി കമ്മിറ്റികളില്‍ ഉള്‍പ്പെടുത്താനും തീരുമാനമുണ്ട്. ഏതായാലും പ്രവര്‍ത്തന ശൈലിയിലും രൂപത്തിലും നിരവധി മാറ്റങ്ങളുള്ള കെ.എം.സി.സിയായിരിക്കും പുതിയ പ്രവര്‍ത്തനകാലയളവിലുണ്ടാവുക എന്ന വികാരമാണ് പല കോണുകളില്‍നിന്നും പങ്കുവെക്കപ്പെടുന്നത്.