അങ്കമാലി: ഫലസ്തീനികളുടെ ജന്മാവകാശത്തില്‍ ക്രൂരമായ കൈയേറ്റം തുടരുന്ന ഇസ്രായേല്‍ ഭീകരതക്കെതിരെ ലോകമനഃസാക്ഷി ഉണരണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷൻ സംഘടിപ്പിച്ച പ്രഫഷനല്‍സ് ഫാമിലി കോണ്‍ഫറൻസിന്‍റെ (പ്രൊഫെയ്സ്) സമാപന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
നിരപരാധികളായ കുഞ്ഞുങ്ങളെയും ആശുപത്രിയില്‍ കഴിയുന്ന രോഗികളെയും കൂട്ടക്കൊല ചെയ്യുന്ന ഭീകരതക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണം.
സാമൂഹിക ഭദ്രത നിലനിര്‍ത്തി, ലിബറല്‍ ചിന്താഗതികള്‍ക്കെതിരെ പോരാടണമെന്നും പ്രഫഷനലുകളുടെ ഗവേഷണവും തൊഴില്‍പരവുമായ മികവുകള്‍ നിലനിര്‍ത്താൻ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും മികച്ച പ്രഫഷനലുകളുടെ സേവനം രാജ്യത്ത് ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ‘യുവത്വം നിര്‍വചിക്കപ്പെടുന്നു’ പ്രമേയത്തില്‍ ഫെബ്രുവരിയില്‍ മലപ്പുറത്ത് നടക്കുന്ന കേരള യുവജന സമ്മേളനത്തിന്‍റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
രണ്ടു ദിവസമായി അങ്കമാലി അഡ്ലക്സില്‍ നടന്ന സമ്മേളനം സൗദി എംബസി കള്‍ചറല്‍ അറ്റാച്ചെ ഡോ. ഖാലിദ് യൂസുഫ് എ. ബര്‍ഖാവി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. അബ്ദുല്‍ മാലിക് അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളില്‍ ഹാരിസ് കായക്കൊടി, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, പി. യൂനുസ്, ഷംജാദ് കെ. അമ്ബാസ്, ഡോ. സമാൻ, സി. മുഹമ്മദ് അജ്മല്‍, ഡോ. ജവഹര്‍ മുനവ്വര്‍, ജാസിര്‍ സബ്രി, മിറാജ് മുഹമ്മദ്, ടി.കെ. അഷ്റഫ്, കെ. സജ്ജാദ്, ജംഷീര്‍ സ്വലാഹി, അഡ്വ. മായൻകുട്ടി മേത്തര്‍, യു. മുഹമ്മദ് മദനി, ടി.കെ. നിഷാദ് സലഫി, ത്വാഹ റഷാദ്, മുഹമ്മദ് ഖാൻ, കെ. താജുദ്ദീൻ സ്വലാഹി, വി.പി. ബഷീര്‍, ഹാരിസ് ബിൻ സലിം, ഡോ. അബ്ദുല്ല ബാസില്‍, സക്കരിയ്യ പാണ്ടിക്കാട്, ഹാസില്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.