കോഴിക്കോട്: സി.പി.എം ഫലസ്തീൻ റാലിയിലേക്ക് മുസ്‍ലിം ലീഗിനെ ക്ഷണിച്ചത് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനാണെന്നും തൊരപ്പന്റെ പണിയാണ് സി.പി.എം എടുക്കുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു.
ഫലസ്തീൻ വിഷയത്തില്‍ ആദ്യം പ്രമേയം പാസാക്കിയത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയാണ്. സി.പി.എമ്മിന് ഫലസ്തീൻ സ്നേഹം വന്നത് ഇപ്പോഴാണെന്നും ഇതുകൊണ്ടൊന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ തലകുത്തി നിന്നാലും മാക്സിസ്റ്റ് പാര്‍ട്ടിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു.
യു.ഡി.എഫില്‍ തര്‍ക്കമുണ്ടാക്കാനാണ് സി.പി.എം ശ്രമം. മുസ്‍ലിം ലീഗ് ഒരിക്കലും സി.പി.എം ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.
അതേസമയം, ലീഗിനെതിരെ നടത്തിയ പട്ടി പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരനെ മുരളീധരൻ പ്രതിരോധിച്ചു. കെ സുധാകരൻ ഒരു പഴഞ്ചൊല്ല് പറഞ്ഞതാണ്. അത് അത്ര ഗൗരവമാക്കേണ്ടതില്ലെന്ന് മുരളീധരൻ പറഞ്ഞു.
സി.പി.എം ഫലസ്തീൻ റാലിയില്‍ പങ്കെടുക്കുമെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിക്കവെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. അടുത്ത ജന്മത്തില്‍ പട്ടിയാകണമെന്നു കരുതി ഇപ്പോള്‍ തന്നെ കുരക്കേണ്ടതില്ലെന്നായിരുന്നു കെ. സുധാകരൻ പറഞ്ഞത്. എന്നാല്‍ പിന്നീട് സുധാകരൻ അത് തിരുത്തി. ലീഗിനേയോ ഇ.ടിയേയോ ഉദ്ദേശിച്ചായിരുന്നില്ല പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു.