പട്ന: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിടാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നുചേര്‍ന്ന് രൂപീകരിച്ച ഇൻഡ്യ സഖ്യം സ്തംഭിച്ച നിലയിലാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് വേണ്ട രീതിയില്‍ തയാറെടുപ്പ് നടത്തുന്നില്ലെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ പരാമര്‍ശം.
ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസിന് കൂടുതല്‍ താല്‍പര്യമെന്ന് തോന്നുന്നുവെന്നും നിതീഷ് കുമാര്‍ സൂചിപ്പിച്ചു. അതിനാല്‍ ഈ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ശേഷമേ കോണ്‍ഗ്രസ് ഇനി ഇൻഡ്യ സഖ്യത്തിന്റെ യോഗം വിളിക്കാൻ സാധ്യതയുള്ളൂ.
ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ മുംബൈയിലാണ് ഇൻഡ്യ സഖ്യം ഏറ്റവും ഒടുവില്‍ സമ്മേളിച്ചത്. അതിനു ശേഷം കൂടിച്ചേരലുകളെ കുറിച്ച് പ്രഖ്യാപനങ്ങളോ ചര്‍ച്ചകളോ ഉണ്ടായില്ല. ഡല്‍ഹിയിലായിരിക്കും അടുത്ത യോഗം എന്ന് ഊഹങ്ങള്‍ പ്രചരിച്ചെങ്കിലും പ്രഖ്യാപനമുണ്ടായില്ല.
ഇൻഡ്യ സഖ്യത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് നിതീഷ് കുമാര്‍. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാൻ മുൻകൈ എടുത്തതും അദ്ദേഹമാണ്. ഇൻഡ്യ സഖ്യത്തിന്റെ ആദ്യ യോഗം ഇക്കഴിഞ്ഞ ജൂണില്‍ പട്നയിലായിരുന്നു. നിലവില്‍ 28 പ്രതിപക്ഷ പാര്‍ട്ടികളാണ് ഇൻഡ്യ സഖ്യത്തിലുള്ളത്.