വാഷിംഗ്ടണ്‍: പന്നിയില്‍ നിന്ന് ജനിതക മാറ്റം വരുത്തിയ ഹൃദയം സ്വീകരിച്ച രണ്ടാമത്തെ വ്യക്തിയും മരിച്ചു. 58കാരനായ ലോറൻസ് ഫൗസെറ്റാണ് മരിച്ചത്.
ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടന്ന് 40 ദിവസം പിന്നിടുമ്ബോഴാണ് ഇദ്ദേഹം മരിക്കുന്നത്.
മേരിലാൻഡ് സ്കൂള്‍ ഒഫ് മെഡിസിൻ പറയുന്നത് പ്രകാരം, ലോറൻസിന്റെ ശരീരത്തില്‍ ആദ്യത്തെ 30 ദിവസം ഹൃദയം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പിന്നീട് തിരസ്കരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം മരിച്ചത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം കുടുംബാംഗങ്ങളോടൊപ്പം സന്തോഷത്തോടെ കഴിയുകയായിരുന്നു അദ്ദേഹം. ലോറൻസിനെ ജീവിതത്തിലേയ്‌ക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. രക്തക്കുഴലുകളെ ബാധിച്ചിരിക്കുന്ന രോഗവും രക്തസ്രാവത്തിന്റെ സങ്കീര്‍ണതകളും ഉള്ളതിനാല്‍ ഇദ്ദേഹത്തിന് മനുഷ്യരുടെ ഹൃദയം സ്വീകരിക്കാനുള്ള ആരോഗ്യം ഇല്ലായിരുന്നു.
മേരിലാൻഡ് സ്കൂള്‍ ഒഫ് മെഡിസിൻ തന്നെയാണ് രണ്ട് ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്കും നേതൃത്വം നല്‍കിയത്. ആദ്യം പന്നിയുടെ ഹൃദയം മാറ്റിവച്ച വ്യക്തിയും ആരോഗ്യസ്ഥ മോശമായതിനെ തുടര്‍ന്ന് മരിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമായിരുന്നു മരണം. രോഗിയുടെ പ്രതിരോധ സംവിധാനത്തെയടക്കം ബാധിക്കുന്ന ഈ ശസ്ത്രക്രിയ വളരെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. കുറച്ച് വര്‍ഷങ്ങളായി ജനിതകമാറ്റം വരുത്തിയ പന്നികളുടെ ഹൃദയം മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളിലേക്ക് മാറ്റിവച്ച് പരീക്ഷണം നടത്തിയിരുന്നു. അത്തരത്തില്‍ ഒരാളില്‍ നടത്തിയ പരീക്ഷണം വിജയിക്കുകയും ചെയ്തിരുന്നു.